ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതില്‍ സന്തോഷം: കോണ്‍ഗ്രസിന്റെ വിജയത്തില്‍ എംവി ഗോവിന്ദന്‍

കണ്ണൂര്‍: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തിളക്കത്തില്‍ സന്തോഷമറിയിച്ച്
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതില്‍ സന്തോഷിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ വന്ന് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഗുണം ഉണ്ടായില്ല.

വര്‍ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവുമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വീണാ ജോര്‍ജും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മതവര്‍ഗീയ രാഷ്ട്രീയത്തോട് കര്‍ണാടക ‘ഗെറ്റ് ഔട്ട്’ പറഞ്ഞെന്നാണ് മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഭരണമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കര്‍ണാടക. വര്‍ഗീയ രാഷ്ട്രീയത്തിന് കന്നട മണ്ണ് തിരിച്ചടി നല്‍കിയിരിക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഇതര മത വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ നീക്കമാണ് കര്‍ണാടകയിലെ വോട്ടര്‍മാര്‍ തകര്‍ത്തിരിക്കുന്നത്. ദക്ഷിണേന്ത്യ ബിജെപി മുക്തമായിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version