‘കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നത്’: രൂക്ഷ വിമര്‍ശനവുമായി പാര്‍വതി ഷോണ്‍

കൊച്ചി: താനൂര്‍ തൂവല്‍ത്തീരം ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജഗതിയുടെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍.
കേരളത്തില്‍ നടക്കുന്നത് അഴിമതി മാത്രമാണ്. വളരെ മോശം ഭരണമാണ് നടക്കുന്നതെന്നും ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുകയാണെന്നും പാര്‍വതി ഷോണ്‍ പറയുന്നു.

”നിങ്ങളെയെല്ലാവരെയും പോലെ ആ വാര്‍ത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം താനൂര്‍ കുട്ടുപുറം തൂവല്‍ത്തീരത്ത് നടന്ന ബോട്ടപകടം. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കാന്‍പോലും വയ്യ. ഞാന്‍ അധികം നേരം ആ വാര്‍ത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയി പോയി. രണ്ടുലക്ഷം രൂപയെ ഉള്ളോ കൊടുക്കാന്‍? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.

നാട്ടില്‍ നടക്കുന്നത് മുഴുവന്‍ അഴിമതിയാണ്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ?

ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ആ മനുഷ്യന് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതില്‍ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആള്‍ക്കാര്‍ക്ക് നടക്കാന്‍ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്തുകൂടെ? ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുകുടിച്ചു നടക്കുന്നത് ആര്‍ക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു.

സത്യം പറഞ്ഞാല്‍ സങ്കടം വന്നു. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോള്‍ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സില്‍ വരുന്നത്. അഴിമതി മാത്രമേയുള്ളൂ ചുറ്റും. നാറിയ ഭരണം. ഈ കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.”പാര്‍വതി ഷോണ്‍ പറയുന്നു.

Exit mobile version