കാമുകനെ കാണാനായി അപാർട്ട്‌മെന്റിലെത്തിയ വിദ്യാർത്ഥിനി കണ്ടത് കാമുകന്റെ ഭാര്യയെ; തർക്കത്തിനിടെ കൊലപാതകം; മലയാളി ദമ്പതികൾ കണ്ണൂരിൽ പിടിയിലായതിങ്ങനെ

കണ്ണൂർ: പൊള്ളാച്ചിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ മലയാളികളായ യുവാവും ഭാര്യയും അറസ്റ്റിൽ. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശിനി സുബ്ബലക്ഷ്മി (20) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കേസിൽ ഇടയാർപാളയം സ്വദേശി സുജയ് (30), മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരാണ് പിടിയിലായത്.

സുബ്ബലക്ഷ്മിയെ ദമ്പതികൾ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിലാണ് കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മേയ് രണ്ടിനായിരുന്നു സംഭവം. പൊള്ളാച്ചിയിലെ സ്വകാര്യ കോളേജിൽ ബികോം വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി സുജയിയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.

യുവതിയുടെ കാമുകനായിരുന്നു സുജയ് എന്ന് പോലീസ് പറയുന്നു. സുജയ് വിവാഹിതാനാണെന്നുള്ള വിവരം സുബ്ബലക്ഷ്മിക്ക് അറിയില്ലായിരുന്നു എന്നാണ് പോലീസ് നിഗമനം. കാമുകനെ കാണാനായി അപ്പാർട്ട്മെന്റിലെത്തിയ സുബ്ബലക്ഷ്മി സുജയുടെ ഭാര്യ രേഷ്മയെയാണ് കണ്ടത്. തുടർന്ന് നടന്ന തർക്കത്തിനിടെ രേഷ്മയും സുജയും ചേർന്ന് സുബ്ബലക്ഷ്മിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. അപ്പാർട്ട്മെന്റിൽ നിന്ന് ഒച്ചയും ബഹളവും കേട്ടതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

ALSO READ- എഐ ക്യാമറയെ പേടിക്കാനായില്ല! ഉടനെ പിഴയീടാക്കില്ല; കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകുന്നു

പോലീസ് എത്തുമെന്നറിഞ്ഞ് ദമ്പതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇരുവരും കണ്ണൂരിലെത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ കണ്ണൂരിൽ കേരള പോലീസ് പരിശോധന നടത്തുകയായിരുന്നു. ലോഡ്ജിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ തമിഴ്‌നാട് പോലീസിന് കൈമാറിയിരിക്കുകയാണ്.

Exit mobile version