പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍: സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണര്‍ ഇല്ല, കര്‍ശന നിയന്ത്രണം

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയില്‍ എത്തും. ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് കൊച്ചി നാവികവിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വാഹനത്തില്‍ വെണ്ടുരിത്തി പാലത്തിലെത്തും. തേവര ഭാഗത്തേക്ക് വരുമ്പോള്‍ പാലം അവസാനിക്കുന്നിടത്തുനിന്നാകും റോഡ് ഷോ തുടങ്ങുക.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തില്‍ അധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിക്കെത്തുന്നവരുടെ കൈയ്യില്‍ മൊബൈല്‍ ഫോണുകള്‍ മാത്രമേ അനുവദിക്കൂ.

എന്നാല്‍ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത പട്ടികയില്‍ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്നലെ കൊച്ചിയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി രാജീവ് പ്രധാനമന്ത്രിയെ സ്വീകരിക്കും.

എസ്എച്ച് കോളേജ് മൈതാനിയില്‍ സജ്ജമാക്കിയിട്ടുള്ള വേദിയില്‍ യുവജനങ്ങളുമായി സംവദിക്കും. വൈകീട്ട് ഏഴിന് താജ് മലബാര്‍ ഹോട്ടലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ എട്ട് സഭാമേലദ്ധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോ. കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള വളപ്പില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പ്രതീക്ഷിച്ച ജനമെത്തിയിരുന്നില്ല. ഇതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആ ക്ഷീണം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കൊച്ചിയിലെ പരിപാടികളുടെ സംഘാടനം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ദിവസം കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തിങ്കള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂര്‍, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂര്‍ വഴിയും ഹൈവൈയില്‍ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂര്‍, വൈറ്റില വഴി പോകേണ്ടതാണ്.

തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.എറണാകുളത്ത് നിന്നും പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കുണ്ടന്നൂര്‍, അരൂര്‍ വഴി പോകേണ്ടതാണ്. പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്.

മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബിറ്റിഎച്ചില്‍ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സര്‍വ്വീസ് ബസുകള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍, അരൂര്‍ വഴി പോകേണ്ടതാണ്. ചൊവ്വ രാവിലെ എട്ട് മുതല്‍ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ തേവര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്. പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശ്ശൂര്‍ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങള്‍ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പന്‍ ഗ്രൗണ്ട്, കണ്ടെയ്‌നര്‍ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ തേവര ഫെറി ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റര്‍ റോഡില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും, ഇന്ദിരാഗാന്ധി റോഡിലും പാര്‍ക്ക് ചെയ്യണം.

Exit mobile version