ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പിൽ കുരുക്കി, അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി: ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പിൽ കുരുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഏപ്രിൽ അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിൽ ഡോക്‌റായി പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയുമായി മൊബൈൽഫോൺ വഴിയാണ് നസ്രിയ പരിചയം സ്ഥാപിക്കുന്നത്. പിന്നീട് സൗഹൃദത്തിലായ ഇരുവരും ചാറ്റിങ് തുടർന്നിരുന്നു. ഇതിനിടെ, തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു യുവതി.

ഈ സമയത്ത് രണ്ടാംപ്രതിയായ അമീൻ ഇവിടെയെത്തുകയും, ഇയാൾ ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 45,000 രൂപ ഡോക്ടറിൽ നിന്നും ഗൂഗിൾപേ വഴി കൈക്കലാക്കി. പിന്നീട് ഡോക്ടർ വന്ന കാറും ഇവർ കൈക്കലാക്കി,

തുടർന്ന് പിറ്റേദിവസവും പ്രതികൾ പണം ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചു. തട്ടിയെടുത്ത വാഹനം തിരികെ നൽകുകയും അഞ്ചുലക്ഷം രൂപ ഡോക്ടറിൽനിന്ന് കൈക്കലാക്കുകയുമായിരുന്നു. പിന്നീട് ഭീഷണി തുടർന്ന ഇവർ അഞ്ചുലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ALSO READ- കേന്ദ്ര പോലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം; പ്രാദേശിക ഭാഷയിൽ പരീക്ഷ നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഏപ്രിൽ 13-നാണ് ഡോക്ടർ പോലീസിൽ പരാതി നൽകിയത്.മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളനുസരിച്ച് പ്രതി ഇടുക്കിയിൽ നിന്നും തൃപ്പുണിത്തുറ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്ന് പോലീസിന് വ്യക്തമായതാണ് നിർണായകമായത്. തുടർന്ന് പ്രതികൾ തൃപ്പുണിത്തുറയിൽ എത്തിയതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇടുക്കി സ്വദേശിയായ അമീൻ വൈറ്റിലയിൽ ഓട്ടോഡ്രൈവറായി ജോലി ചെയ്യുകയാണ്. മൂന്നുമാസം മുൻപ് യാത്രക്കാരിയായെത്തിയ നസ്രിയയെ അമീൻ പരിചയപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. പ്രതികൾ കൂടുതൽപേരെ കെണിയിൽപ്പെടുത്തിയോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version