വിവാഹത്തിന് ചടങ്ങുകളും സൽക്കാരങ്ങളുമില്ല; ആറ് അഗതി മന്ദിരത്തിലേക്ക് ഭക്ഷണം; അതിലളിതമായി ഡികെ മുരളി എംഎൽഎയുടെ മകന്റെ വിവാഹം; മാതൃകാപരം

തിരുവനന്തപുരം: ഡികെ മുരളി എംഎൽഎയുടെയും ആർ മായയുടെയും മകന്റെ വിവാഹം അതിലളിതമായി നടത്താൻ തീരുമാനിച്ചതിനെ അഭിനന്ദിച്ച് ജനപ്രതിനിധികൾ. ഡ്‌കെ മുരളിയുടെ മകൻ ബാലമുരളിയുടെ വിവാഹമാണ് ആർഭാടരഹിതമായി നടത്താൻ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

ബുധനാഴ്ച ചടങ്ങുകളൊന്നുമില്ലാതെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്യുക. ഇതേ ദിവസം ഇതിനൊപ്പം വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണത്തിനുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്. ബാലമുരളിയുടെ വധു കിളിമാനൂർ സ്വദേശിനി അനുപമ പ്രകാശാണ്.

അതേസമയം, ആർഭാടങ്ങളില്ലാതെ നടത്തുന്ന വിവാഹത്തിന് ആശംസകളുമായി ജനപ്രതിനിധികൾ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. മുരളിയുടെയും കുടുംബത്തിന്റെയും തീരുമാനം അഭിമാനവും മാതൃകാപരവുമാണെന്ന് എഎ റഹീം പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമെന്ന് സികെ ഹരീന്ദ്രൻ പ്രതികരിച്ചു.

ഡികെ മുരളി എംഎൽഎയുടെ കുറിപ്പ്:

ബഹുമാന്യരേ, പ്രിയപ്പെട്ടവരേ, ഒരു അറിയിപ്പിനാണ് ഈ കുറിപ്പ്. ഞങ്ങളുടെ മകൻ ബാലമുരളി വിവാഹിതനാകുന്നു. കിളിമാനൂർ, പോങ്ങനാട്, മുളയ്ക്കലത്തുകാവ്, ചന്ദ്രവിലാസത്തിൽ ശ്രീ. പ്രകാശിന്റെയും ശ്രീമതി. അനിതയുടെയും മകൾ അനുപമ പ്രകാശാണ് വധു. 2023 ഏപ്രിൽ 12ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തുന്നു. വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ മാത്രം ഒത്തുചേരുന്ന ഒരു ചെറിയ സദസ്സിന്റെ സാന്നിധ്യത്തിൽ സബ് രജിസ്ട്രാറുടെ മുമ്പാകെ വിവാഹം രജിസ്റ്റർ ചെയ്യുന്നു. വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടാതെ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനും സഹായധനം നൽകി.

ALSO READ- പ്രിയപ്പെട്ട കാറിന് ഇഷ്ട നമ്പർ; എറണാകുളത്തെ വ്യവസായി ഡിഎ-9999 നമ്പർ ലേലത്തിൽ പിടിച്ചത് 13 ലക്ഷത്തിന്; പോർഷേ കാറിന് അലങ്കാരമായി ആഡംബര നമ്പർ!

ഞങ്ങളുമായി ഹൃദയഐക്യമുള്ളവർ, സഖാക്കൾ, വിവിധ പ്രസ്ഥാനങ്ങളിലെ പരിചിതരായ ബഹുമാന്യ നേതാക്കൾ, സ്നേഹിതർ, അഭ്യുദയകാംക്ഷികൾ, ബന്ധുക്കൾ, സഹപ്രവർത്തകർ, എന്നീ ശ്രേണിയിൽ ഒട്ടേറെപ്പേരെ നേരിൽ കണ്ട് പറയേണ്ടതുണ്ടെങ്കിലും വിവാഹത്തിന് മുമ്പോ ശേഷമോ ചടങ്ങുകളും സൽക്കാരങ്ങളും സംഘടിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് അതിനു ശ്രമിച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാവരും ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. എല്ലാവരുടെയും ആശീർവാദവും, പിന്തുണയും ഇക്കാര്യത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം ഡി.കെ. മുരളി&ആർ.മായ

Exit mobile version