‘ജനത്തിന് ഉപകാരപ്രദമാകണം’: കോടികള്‍ വില വരുന്ന ഭൂമി സേവാഭാരതിക്ക് ദാനം ചെയ്ത് തൃശ്ശൂരിലെ വയോധികന്‍

തൃശൂര്‍: കോടികള്‍ വില വരുന്ന ഭൂമി സേവാഭാരതിക്ക് ദാനമായി നല്‍കി വയോധികന്‍. തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി 75 കാരനായ ചേറു അപ്പാപ്പനാണ് തന്റെ ഭൂമി േേസവാഭാരതിക്ക് പതിച്ചു നല്‍കിയത്. 18 സെന്റ് ഭൂമിയാണ് സേവന കേന്ദ്രം നിര്‍മ്മിക്കാനായി നല്‍കിയത്.

നാട്ടിലെ ജനങ്ങള്‍ക്ക് സൗകര്യമാകുന്ന രീതിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സമ്മതമാണെങ്കില്‍ തന്റെ 18 സെന്റ് വിട്ടുതരാന്‍ തയ്യാറാണെന്ന് അദ്ദേഹം ചൊവ്വന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെംബര്‍ അജിത വിശാലിനെ അറിയിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എഫ്ബി കുറിപ്പിലൂടെ അറിയിച്ചു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി ദാനമായി നല്‍കുകയും ചെയ്തു. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വിളിച്ച് ഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നെന്ന് ചൊവ്വന്നൂര്‍ പഞ്ചായത്തിലെ അംഗം അജിത വിശാല്‍ പറഞ്ഞതായി സുരേന്ദ്രന്‍ കുറിച്ചു.

നല്‍കുന്ന വസ്തുവില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഒരു സേവന കേന്ദ്രം ആരംഭിക്കാനും ചേറു നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേറു അപ്പാപ്പനും മകന്‍ വര്‍ഗ്ഗീസും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വസ്തു കൈമാറുകയായിരുന്നു.

ചേറു അപ്പാപ്പന്റെ മകനും അദ്ധ്യാപകനുമായ വര്‍ഗ്ഗീസ് പിസി ദേശീയ അദ്ധ്യാപക പരിഷത്തിന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹി കൂടിയാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യാത്ത അപ്പച്ചന്‍ ഈ പ്രായത്തിലും കൃഷി ചെയ്യുമെന്നും രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മൂന്ന് കിലോമീറ്റര്‍ ദൂരം 75 വയസുകാരന്‍ നടന്നാണ് വന്നതെന്നും അജിത വിശാല്‍ പറഞ്ഞു.

മുറിച്ച് വിറ്റാല്‍ അരക്കോടിക്ക് മുകളില്‍ കിട്ടുന്ന ഭൂമി സേവാഭാരതിക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് തന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ഒരു കുട പോലും ചൂടാതെ ഈ വേനലില്‍ ആ മനുഷ്യന്‍ നടന്ന് പോകുന്നത് കണ്ട് കണ്ണ് നിറഞ്ഞുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version