ഇനി വേണേല്‍ അടിച്ചോ എന്നായിരുന്നു അയാളുടെ ഭാവം: ഇനിയും അങ്ങനെ തന്നെ പ്രതികരിക്കും; സാനിയ ഇയ്യപ്പന്‍

കൊച്ചി: മലയാളത്തിലെ ശ്രദ്ധേയയായ യുവനടിയാണ് സാനിയ ഇയ്യപ്പന്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. നടിയായും നര്‍ത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

കുറച്ചുനാള്‍ മുന്നെ കോഴിക്കോട് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് ധന്യ വര്‍മ്മയുമായുള്ള അഭിമുഖത്തിനിടെ, സാനിയ തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ആള്‍ മാറിയെന്നും തെറ്റായ ആളെയാണ് അടിച്ചതെന്നുമായിരുന്നു വീഡിയോ കണ്ട പലരും കമന്റ് ചെയ്തതെന്ന് സാനിയ ഇയ്യപ്പന്‍ പറയുന്നു.

‘ഇപ്പോഴാണ് അത്തരം ദുരനുഭവം ഉണ്ടാകുന്നതെങ്കിലും അങ്ങനെതന്നെയാകും പ്രതികരിക്കുക. വീഡിയോയുടെ കമന്റില്‍ പകുതിപ്പേരും പറയുന്നത് താന്‍ അടിച്ചത് തെറ്റായ ആളെയാണെന്നാണ്. നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ? നിങ്ങള്‍ കണ്ടിരുന്നോ?

ആള് മാറിയാണ് അടിച്ചതെങ്കില്‍ എന്തിനാണ് അടിച്ചതെന്നായിരിക്കും അയാള്‍ പ്രതികരിക്കുക. എന്നാല്‍ ഇയാള്‍ ചിരിക്കുകയായിരുന്നു. ഞാന്‍ ചെയ്യാനുള്ളത് ചെയ്തു, എഞ്ചോയ് ചെയ്തു, ഇനി വേണേല്‍ അടിച്ചോ എന്നായിരുന്നു അയാളുടെ ഭാവം. ഞാന്‍ കണ്ടിരുന്നു. കണ്ടുവെന്ന് മനസിലായപ്പോഴാണ് അയാള്‍ പിന്നോട്ട് മാറിയത്.

സാനിയയ്ക്ക് ഇത് വേണമായിരുന്നു, ഗ്രേസിന് പറ്റിയതാണ് വിഷമം എന്നുവരെ ആളുകള്‍ പറഞ്ഞു. ഇവരോടൊക്കെ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ചെറിയ ഡ്രസ് ഇട്ട എനിക്ക് മാത്രമല്ല, മുഴുവന്‍ കവര്‍ ചെയ്യുന്ന തരത്തില്‍ ഡ്രസ് ചെയ്ത ഗ്രേസിനെയും വെറുതേ വിട്ടില്ല. ആ സംഭവത്തിന് ശേഷം ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് പോകാന്‍ ഭയമുണ്ട്. ഇത് മാറാന്‍ സമയമെടുക്കും.’

Exit mobile version