കാൽ നൂറ്റാണ്ടായി നോമ്പ് മുടക്കാതെ മന്ത്രി പി പ്രസാദ്; 18ാം വർഷവും നോമ്പെടുത്ത് പിപി ചിത്തരഞ്ജൻ എംഎൽഎ

ആലപ്പുഴ: ഇത്തവണത്തെ റംസാൻ വ്രതകാലം അരംഭിച്ചപ്പോൾ മന്ത്രി പി പ്രസാദുമുണ്ട് നോമ്പെടുക്കാൻ. ഇത് മന്ത്രിക്ക് ആദ്യത്തെ നോമ്പല്ല. കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ റംസാൻ കാലത്ത് വ്രതമനുഷ്ഠിക്കാറുണ്ട് പി പ്രസാദ്.

മന്ത്രിക്ക് വ്രതമെടുക്കാൻ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇത്തവണയും തടസമാകുന്നില്ല. പുലർച്ചെ ചെറിയ അളവിൽ ഭക്ഷണം കഴിച്ചാണ് വ്രതം തുടങ്ങുക. പിന്നെ വ്രതാനുഷ്ഠാനം നിലനിർത്തി തന്നെയാണ് പൊതുപരിപാടികളിലെല്ലാം പങ്കെടുക്കുക. ഏതു പ്രലോഭനവും അതിജീവിക്കാനുള്ള പരിശീലനമാണു നോമ്പെന്ന് മന്ത്രി പറയുന്നു.

വ്രതാനുഷ്ഠാനം മതസൗഹാർദത്തിന്റെ സന്ദേശമാണ് നൽകുന്നത്. പാർട്ടി പരിപാടികളും തിരഞ്ഞെടുപ്പുമെല്ലാമായി തിരക്കുപിടിച്ച കാലത്തും വ്രതം മുടക്കിയിട്ടില്ല. ജില്ലയിലെ ഏറ്റവും വലിയ ജമാഅത്തുകളിൽ ഒന്നിനു സമീപമാണ് ജനിച്ചു വളർന്നത്. പുലർച്ചെ ബാങ്കുവിളി കേട്ട് ഉണരുന്നതായിരുന്നു ശീലം. നൂറു കണക്കിനു മുസ്ലിം കുടുംബങ്ങളുമായി ഇടപഴകിയുള്ള ജീവിതവും സൗഹൃദങ്ങളുമാണ് വ്രതാനുഷ്ഠാനത്തിലേക്ക് ആകർഷിച്ചതെന്ന് മന്ത്രി പി പ്രസാദ് പറയുന്നു.

also read- ബജറ്റ് ദിനത്തിൽ വിളമ്പിയ ഊണിലെ മീൻകറി ചതിച്ചു; കായംകുളം നഗരസഭയിലെ ജീവനക്കാരും ജനപ്രതിനിധികളും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ

അതേസമയം, പിപിചിത്തരഞ്ജൻ എംഎൽഎ ഇത് വ്രതാനുഷ്ഠാനത്തിന്റെ 18-ാം വർഷത്തിലാണ്. ആദ്യദിനമായ ഇന്നലെ കൈചൂണ്ടിമുക്കിലെ പള്ളിയിൽ നോമ്പു തുറന്നാണ് അദ്ദേഹം വ്രതം ഭംഗിയായു പൂർത്തിയാക്കിയത്. ആലപ്പുഴ നഗരസഭാധ്യക്ഷനായിരുന്ന കാലത്താണ് നോമ്പ് അനുഷ്ഠിച്ചു തുടങ്ങിയത്. നോമ്പുകാലത്ത് കൗൺസിൽ യോഗത്തിലും മറ്റും ചായ കൊണ്ടുവരുമ്പോൾ വ്രതം അനുഷ്ഠിക്കുന്ന മുസ്ലിം കൗൺസിലർമാരെ മാനിച്ച് ചായ വേണ്ടെന്നു വച്ചതായിരുന്നു തുടക്കം.

പിന്നെ വ്രതം അനുഷ്ഠിക്കാനും തുടങ്ങി. ജനിച്ചു വളർന്നത് ഒട്ടേറെ മുസ്ലിം കുടുംബങ്ങളുള്ള പ്രദേശത്തായതിനാൽ നോമ്പിന്റെ കാര്യങ്ങൾ നന്നായി അറിയാമായിരുന്നു. തുടങ്ങിയതിൽ പിന്നെ മുടക്കിയിട്ടില്ല. കരിമണൽ ഖനനത്തിനെതിരെ തീരദേശ പദയാത്ര നടത്തിയത് നോമ്പ് അനുഷ്ഠിച്ചു കൊണ്ടാണ്. ഇപ്പോൾ മസ്‌കത്തിലുള്ള മകൻ അരുണും 10 വർഷമായി വ്രതമെടുക്കുന്നുണ്ടെന്ന് എംഎൽഎ പറയുന്നു.

Exit mobile version