റെക്കോര്‍ഡ് സ്വന്തമാക്കി കൊച്ചുമിടുക്കന്‍; ഇരുകൈകളും കെട്ടി വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് മൂന്നാം ക്ലാസുകാരന്‍

ഇരുകൈകളും ബന്ധിച്ച ശേഷം കായലിലിറങ്ങിയ ആദിത്യന്‍ വൈക്കം ബീച്ചിന് സമീപം നീന്തി കയറിയപ്പോള്‍ സമയം പത്തുമണി ഒരുമിനിറ്റ്.

വൈക്കം: ഇരുകൈകളും കെട്ടി വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി മൂന്നാം ക്ലാസുകാരന്‍. വേമ്പനാട്ട് കായലിന്റെ കുറകെ മൂന്നര കിലോമീറ്റര്‍ ദൂരം കൈകെട്ടി നീന്തി അക്കരെയെത്തിയാണ് മീനടം സ്വദേശിയായ ആദിത്യന്‍, ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആണ്‍കുട്ടിയായത്. മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ ആദിത്യന്‍ ഒരു മണിക്കൂര്‍ 24 മിനിട്ടാണ് നീന്തി കയറാനെടുത്ത സമയം.

രാവിലെ 8.37 ന് തവണ കടവില്‍ നിന്നായിരുന്നു തുടക്കം. ഇരുകൈകളും ബന്ധിച്ച ശേഷം കായലിലിറങ്ങിയ ആദിത്യന്‍ വൈക്കം ബീച്ചിന് സമീപം നീന്തി കയറിയപ്പോള്‍ സമയം പത്തുമണി ഒരുമിനിറ്റ്. തുടര്‍ന്ന് ഗായിക വൈക്കം വിജയലക്ഷ്മിയടക്കമുള്ളവര്‍ ആദിത്യനെ സ്വീകരിച്ചു.

നീന്തല്‍ പരിശീലകന്‍ ബിജു തങ്കപ്പന്റെ പരിശീലനമികവിലാണ് ആദിത്യന്‍ വേമ്പനാട്ട് കായലിനെ കീഴടക്കിയത്. രാഹുല്‍ അശ്വതി ദമ്പതികളുടെ മകനായ ഈ മിടുക്കന്‍ കോതമംഗലം പുഴയിലും പഞ്ചായത്ത് കുളത്തിലും നടത്തിയ ആറ് മാസത്തെ പരിശീലനത്തിലൂടെയാണ് റേക്കോര്‍ഡില്‍ മുത്തമിട്ടത്. ഡോള്‍ഫിന്‍ അക്വാറ്റിക് ക്ലബിന്റെ കീഴില്‍ തവണ കടവില്‍ നിന്ന് വൈക്കത്തേക് വേമ്പനാട്ട് കായല്‍ നീന്തികടക്കുന്ന ആറാമത്തെ വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.

Exit mobile version