27 മാസം നീണ്ട ജയില്‍വാസം: സിദ്ധിഖ് കാപ്പന്‍ കുടുംബത്തിന്റെ സ്‌നേഹത്തണലിലെത്തി

കോഴിക്കോട്: മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിദ്ധിഖ് കാപ്പനെ സ്വീകരിച്ചു.

27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷമായിരുന്നു സിദ്ധിഖ് കാപ്പന്‍ ജയില്‍ മോചിതനായത്. ജയില്‍ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ആറ് ആഴ്ച ഡല്‍ഹിയില്‍ കഴിയുകയായിരുന്നു കാപ്പന്‍. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്.

അതേസമയം, പൂര്‍ണമായും നീതി ലഭിച്ചിട്ടില്ലെന്ന് കാപ്പന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഒപ്പമുളള നിരപരാധികള്‍ ഇപ്പോഴും ജയിലിലാണ്, പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും കാപ്പന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് 27 മാസത്തെ ജയില്‍ വാസത്തിന് ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയത്.

ഡിസംബറില്‍ അലഹാബാദ് ഹൈക്കോടതി ഇഡി കേസിലും ജാമ്യം നല്‍കി.ഹാഥ്‌റസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കാപ്പന്‍ 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപിയില്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കാലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

Exit mobile version