സിദ്ദിഖ് കാപ്പന് കോവിഡ്: ജയില്‍ ആശുപത്രിയിലേക്ക് മാറ്റി

മഥുര: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനെ കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യുയാണ് ഇക്കാര്യം അറിയിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന് ഏതാനും ദിവസങ്ങളായി പനിയുണ്ടായിരുന്നതായി റെയ്ഹാനത്ത് പറഞ്ഞു. ഉയര്‍ന്ന ഷുഗറും നോമ്പിന്റെ ക്ഷീണവും മൂലം കാപ്പന്‍ ഏതാനും ദിവസങ്ങളായി ക്ഷീണിതനായിരുന്നു.

കാപ്പനെ പാര്‍പ്പിച്ചിട്ടുള്ള യുപിയിലെ മഥുര ജയിലില്‍ കഴിഞ്ഞ ദിവസം അമ്പതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാപ്പനെ യുപിയില്‍ നിന്ന് ഡല്‍ഹിയിലെ ജയിലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നല്‍കുമെന്ന് അഡ്വ. വില്‍സ് മാത്യു ഭാര്യയെ അറിയിച്ചു.

2020 ഒക്ടോബര്‍ അഞ്ചിനാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version