‘സവര്‍ണ ഹിന്ദു അഭിഭാഷകനെ തന്നെ നിയമിക്കണം, രാഷ്ട്രീയം സംസാരിച്ചാല്‍ മഅ്ദനിയെ പോലെ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും’; സിദ്ധീഖ് കാപ്പന്റെ ഭാര്യയോട് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: യുപി പോലീസിന്റെ കസ്റ്റഡിയിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കുന്നതിനായി ഹിന്ദു അഭിഭാഷകനെ തന്നെ നിയമിക്കണമെന്ന് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാഹുലിന്റെ പരാമര്‍ശങ്ങള്‍. രാഷ്ട്രീയം പറഞ്ഞാല്‍ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കൂടുതലും സവര്‍ണ ഹിന്ദുക്കളും ബ്രാഹ്‌മണരുമാണ്. രാഷ്ട്രീയം സംസാരിച്ചാല്‍ മഅ്ദനിയെ പോലെ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും. ഡോ കഫീല്‍ ഖാനെ പോലുള്ള ഒരാള്‍ക്കു പോലും ആറു മാസം ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്- രാഹുല്‍ ചൂണ്ടിക്കാട്ടി.

‘ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. നല്ല ബിജെപിക്കാരുണ്ട്. അവര്‍ പിന്തുണച്ചാല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് കുട പിടിക്കുന്നുവെന്നോ, ദേശീയതയില്‍ വെള്ളം ചേര്‍ക്കുന്നൂവെന്നോ ആരോപണം വരും. സിദ്ധീഖ് കാപ്പനോടും അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ഐഡിയോളജിയോടും എതിര്‍പ്പുള്ള വ്യക്തിയാണ് ഞാന്‍. 124 എ, 153 എ, 295 ഇതിലാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ഒരു ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടു, ഇതോടെ രാജ്യത്തെ ദളിതുകള്‍ സേഫ് അല്ലെന്നും അതിന് ഉത്തരവാദി സവര്‍ണരും ബ്രാഹ്‌മണരുമാണെന്നാണ് ഇവര്‍ സംഭവത്തിലൂടെ വിവരിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ ആളുകള്‍ നിങ്ങളെ സഹായിക്കില്ല. അവിടങ്ങളില്‍ കൂടുതലും ഞങ്ങളുടെ സമുദായത്തിലെ ആള്‍ക്കാരാണ്. അതായത് സവര്‍ണ ഹിന്ദുക്കളും ബ്രാഹ്‌മണരും.

അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത് മഅ്ദനിയെ പോലെ വര്‍ഷങ്ങള്‍ കടന്നുപോകും. ഡോക്ടര്‍ കഫീല്‍ ഖാനെ പോലെയുള്ള ഒരാള്‍ പോലും ആറു മാസം ജയിലില്‍ കിടന്നു.’

‘സിദ്ധീഖ് കാപ്പന്റെ മോചനത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യമെന്നത്, പറ്റുമെങ്കില്‍ ഒരു സവര്‍ണ ഹിന്ദു സമുദായത്തിലെ ഒരു അഭിഭാഷകനെ തന്നെ നിങ്ങള്‍ നിയമിക്കണം. പ്രായോഗികമായി നോക്കിയാല്‍ അത് ഗുണകരമാണ്. രാഷ്ട്രീയം പറയാന്‍ നിന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കും. ഇതുതന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ഏത് കാലത്തേയും അവസ്ഥ.”

”നമ്മുടെ സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്നങ്ങളില്‍ ഇടപെടാന്‍ പരിമിതികളുണ്ട്. ഇതൊരു മനുഷ്യത്വപരമായ സംഭവമായി കാണണമെങ്കില്‍ സ്വന്തം ഭര്‍ത്താവിന് വേണ്ടി ഫൈറ്റ് ചെയ്യണം. അതില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് തന്നെയാണ് പ്രശ്നം.

സുപ്രീംകോടതിയില്‍ സ്വാധീനമുള്ള അഭിഭാഷകനെ തന്നെ കാണണം. കപില്‍ സിബലിനെ പോലെയുള്ളവരെ കിട്ടുകയാണെങ്കില്‍ നല്ലതാണ്. അതോടൊപ്പം മുസ്ലീം ദളിത് വിഭാഗങ്ങള്‍ക്ക് എതിരെയാണ് സവര്‍ണഹിന്ദുകള്‍ എന്ന ആംഗിളും വിടണം.’

സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിനോടായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

Video Courtesy: Reporter tv

Exit mobile version