സൗഹൃദം പുതുക്കാന്‍ 35 വര്‍ഷത്തിനുശേഷം പത്താം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നു; പഴയ പ്രേമബന്ധം പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുകാരി ഒളിച്ചോടി

ഇടുക്കി കരിമണ്ണൂര്‍ കോട്ടക്കവല നിവാസിയായ അമ്പതുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ വീട്ടമ്മയാണ് പഴയ കാമുകന്റെ കൂടെ നാടുവിട്ടത്.

eloped

കരിമണ്ണൂര്‍: സൗഹൃദം പുതുക്കാന്‍ 35 വര്‍ഷത്തിനുശേഷം പത്താം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചുകാണില്ല. സൗഹൃദത്തിനൊപ്പം പഴയ പ്രേമബന്ധവും പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുവയസുകാരി കാമുകനൊപ്പം ഒളിച്ചോടി.

ഇടുക്കി കരിമണ്ണൂര്‍ കോട്ടക്കവല നിവാസിയായ അമ്പതുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ വീട്ടമ്മയാണ് പഴയ കാമുകന്റെ കൂടെ നാടുവിട്ടത്. ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂവാറ്റുപുഴയില്‍ വച്ച് നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടി ബന്ധം പുതുക്കിയത്.

തുടര്‍ന്ന് മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോവുകയായിരുന്നു. നാലു ദിവസം മുമ്പാണ് കോട്ടക്കവലയില്‍നിന്നു വീട്ടമ്മയെ കാണാതാകുന്നത്. ഇവരുടെ സഹപാഠിയായ പുരുഷനെ കാണാനില്ലെന്ന് ഭാര്യ മൂവാറ്റുപുഴ പോലീസിലും കോട്ടക്കവല സ്വദേശിനിയെ കാണ്മാനില്ലെന്നു ഭര്‍ത്താവ് കരിമണ്ണൂര്‍ പോലീസിലും പരാതി നല്‍കി.

സൈബര്‍ സെല്ലിന്റ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചത്. പിന്നീട് മൂവാറ്റുപുഴ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ ശനിയാഴ്ച സ്റ്റേഷനില്‍ ഹാജരായി. പോലീസ് ഇവരെ അടിമാലി കോടതിയില്‍ ഹാജരാക്കി.

Exit mobile version