വനിതാ ദിനത്തില്‍ ഉല്ലാസ യാത്രയ്ക്കായി ആട്ടില്‍ കുട്ടിയെ വിറ്റു: 92 കാരി മറിയക്കുട്ടിക്ക് അപ്രതീക്ഷിത സമ്മാനമായി അരുമയെ തിരിച്ചുകിട്ടി

കോഴിക്കോട്: ലോക വനിതാ ദിനത്തില്‍ ആഡംബര കപ്പല്‍ യാത്രയില്‍ പങ്കെടുക്കാന്‍ അരുമയെ വിറ്റ 92 കാരി മറിയക്കുട്ടിക്ക് ആട്ടില്‍ കുട്ടിയെ നഷ്ടമാകില്ല. മറിയക്കുട്ടിക്ക് ആട്ടിന്‍കുട്ടിയെ വാങ്ങാനുള്ള പണം കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്റര്‍മാര്‍ സമ്മാനിച്ചു. സമ്മാനം കിട്ടിയ പണം കൊണ്ട് മകന്‍ ആലിക്കുട്ടി ആടിനെ തിരിച്ചു വാങ്ങി ഉമ്മ മറിയക്കുട്ടിക്ക് നല്‍കി.

സ്‌നേഹ നിധികളായ മക്കളെ ബുദ്ധിമുട്ടിക്കാതെ യാത്ര ചെലവ് കണ്ടെത്താനായിരുന്നു കുന്ദമംഗലം പത്താംമൈല്‍ സ്വദേശിനി മറിയക്കുട്ടി ആട്ടിന്‍ കുട്ടിയെ വിറ്റത്. ഇതറിഞ്ഞ ബജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്റര്‍മാര്‍ ആടിനെ വാങ്ങാനുള്ള തുക സമാഹരിച്ച് മറിയക്കുട്ടിയ്ക്ക് നല്‍കുകയായിരുന്നു.

ഉല്ലാസ യാത്രയില്‍ മറിയക്കുട്ടിക്ക് പ്രായം ഒരു തടസ്സമായിരുന്നില്ല. ഇനിയുള്ള എല്ലാ വനിതാ ദിനത്തിലും യാത്ര ചെയ്യാന്‍ ഒരുക്കമാണെന്നും അതിനായി ആട്, കോഴി, മത്സ്യം ഇവയെ വളര്‍ത്തി പണം കണ്ടെത്തുമെന്നും മറിയക്കുട്ടി പറഞ്ഞു. സഹായിച്ചവരെയും സഹകരിച്ചവരെയും കാണാന്‍ കൊതിയുണ്ടെന്നും ഇനിയും യാത്ര തുടരുമെന്നും ഏറെ ആവേശത്തോടെ മറിയക്കുട്ടി പറഞ്ഞു.

Exit mobile version