അസുഖമോ പരിക്കോ ഇല്ലാതെ രക്തസ്രാവം, പിന്നെ മൂക്കടപ്പും; രോഗിയുടെ മൂക്കില്‍ നിന്നും രണ്ട് അട്ടകളെ പുറത്തെടുത്ത് ഡോക്ടര്‍

രോഗമോ പരിക്കോ ഇല്ലാതെയുള്ള രക്തസ്രാവത്തിന്റെ കാരണമന്വേഷിച്ചപ്പോള്‍ മൂന്നാഴ്ച മുന്‍പ് മലയിലെ നീരുറവയില്‍ മുഖം കഴുകിയിരുന്നതായി പറഞ്ഞു.

കുറ്റ്യാടി: പ്രത്യേകിച്ച് അസുഖമോ പരിക്കോ ഇല്ലാതെ രക്തസ്രാവവുമായി വന്ന രോഗിയുടെ മൂക്കില്‍ നിന്നും രണ്ട് അട്ടകളെ പുറത്തെടുത്ത് ഡോക്ടര്‍. കുറ്റ്യാടിയിലാണ് സംഭവം. കുറ്റ്യാടി ഷേഡ് ഹോസ്പിറ്റലിലെ ഡോ. പിഎം ആഷിഫ് അലിയാണ് കാവിലുംപാറ സ്വദേശിയായ 60കാരന്റെ മൂക്കില്‍ നിന്ന് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെ പുറത്തെടുത്തത്.

മൂന്നാഴ്ചയായി ഇയാള്‍ക്ക് മൂക്കില്‍നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ചില ഡോക്ടര്‍മാരെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവില്‍ ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാ മധ്യേ ഡോ. ആഷിഫ് അലിയെ കാണാനെത്തി. രോഗമോ പരിക്കോ ഇല്ലാതെയുള്ള രക്തസ്രാവത്തിന്റെ കാരണമന്വേഷിച്ചപ്പോള്‍ മൂന്നാഴ്ച മുന്‍പ് മലയിലെ നീരുറവയില്‍ മുഖം കഴുകിയിരുന്നതായി പറഞ്ഞു.

ഇതേ ക്ലിനിക്കിലുള്ള ഡോക്ടറുടെ പിതാവ് പരേതനായ ഡോ. ഒ ആലി ഇത്തരം ലക്ഷണങ്ങളുമായി വന്ന രോഗിയുടെ മൂക്കില്‍ നിന്ന് മുന്‍പ് അട്ടയെ പുറത്തെടുത്തിരുന്നു. ആ ഓര്‍മയില്‍ ഡോ. ആഷിഫലി ഈ രോഗിയുടെ മൂക്കില്‍ ഉപ്പുവെള്ളം ഇറ്റിച്ചു. അതോടെ അട്ട പുറത്തേക്ക് തലയിട്ടു. ഇതിനെ പുറത്തെടുത്തു.

രോഗിക്ക് മൂക്കിനുള്ളില്‍ തുടര്‍ന്നും അനക്കം അനുഭവപ്പെട്ടതോടെ രണ്ടാമതും ഉപ്പുവെള്ളം മൂക്കില്‍ ഇറ്റിച്ചു. ഇതോടെ രണ്ടാമത്തെ അട്ടയും പുറത്തു വന്നതായി ഡോ. ആഷിഫലി പറഞ്ഞു.

Exit mobile version