പൊതുജനം നോക്കിനില്‍ക്കെ, നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ യുവാവിന്റെ ആക്രമണം; പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച് 20കാരന്‍

പ്രായപൂര്‍ത്തി ആകാത്ത വിദ്യാര്‍ത്ഥിക്കൊപ്പം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയ ആനാവൂര്‍ സ്വദേശിയായ 20 വയസുകാരന്‍ ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ യുവാവിന്റെ ആക്രമണം. നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച് യുവാവ്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രായപൂര്‍ത്തി ആകാത്ത വിദ്യാര്‍ത്ഥിക്കൊപ്പം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയ ആനാവൂര്‍ സ്വദേശിയായ 20 വയസുകാരന്‍ ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്. ബസ്സ് സ്റ്റാന്‍ഡിന് സമീപത്തെ അമ്മന്‍കോവിലിനു സമീപം കാര്‍ നിര്‍ത്തിയിട്ട ശേഷം യുവാവ് ബസ് സ്റ്റാന്‍ഡിനകത്തേക്ക് കയറി.

ഇവിടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുമായി ഇയാള്‍ സംസാരിക്കുന്നതിനിടെ ഇരുവര്‍ക്കും ഇടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ യുവാവ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെ യുവാവ് മര്‍ദിക്കുകയയിരുന്നു.

ഇത് കണ്ട മറ്റ് യാത്രക്കാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കാറില്‍ രക്ഷപെടാന്‍ ശ്രമിച്ചു. ഇയാളെ ബൈക്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കവേ യുവാവ് വെപ്രാളത്തില്‍ മുന്നിലൂടെ പോയ അഞ്ചോളം ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.

അപകടത്തില്‍ ഒരു ബൈക്ക് യാത്രികന് കാലിന് സാരമായ പരിക്ക് പറ്റി. നിയന്ത്രണം വിട്ട കാര്‍ മുന്നിലൂടെ പോയ ബസില്‍ ഇടിച്ച് ആണ് നിന്നത്. ഇതോടെ നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഒപ്പം ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയും പോലീസിന് കൈമാറി.

സംഭവത്തില്‍ പെണ്‍കുട്ടിക്ക് പരാതി ഇല്ലാത്തതിനാല്‍ വാഹന അപകടം ഉണ്ടാക്കിയ സംഭവത്തില്‍ യുവാവിനെതിരെ നെയ്യാറ്റിന്‍കര പോലീസ് സ്വമേധയാ കേസെടുത്തു. കാലിന് പരിക്ക് പറ്റിയ വ്യക്തിയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Exit mobile version