ഏകമകളുടെ നൃത്തം കാണാനായി സ്‌കൂളിലേക്ക് പുറപ്പെട്ട അമ്മയുടെ ജീവനെടുത്ത് ടിപ്പർ ലോറി; കൊല്ലത്ത് ദാരുണ അപകടം

ചാത്തന്നൂർ: മകളുടെ സ്‌കൂളിലെ സ്‌കൂൾ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനായി പോകുമ്പോൾ സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് അമ്മയ്ക്കു ദാരുണാന്ത്യം. ഏക മകളുടെ നൃത്തം കാണുന്നതിനായി പുറപ്പെട്ട കല്ലവാതുക്കൽ നടയ്ക്കൽ മിൽമ ജംക്ഷനിൽ പ്രേം ഹൗസിൽ (വിസ്മയ) ഉല്ലാസ് കുമാറിന്റെ ഭാര്യ ബിന്ദുകുമാരിയാണു (45) മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന സമീപവാസി സിദ്ധി ഭവനിൽ ബിന്ദുവിന് പരുക്കേറ്റിട്ടുണ്ട്

ഇന്നലെ വൈകിട്ട് 4.30ന് ദേശീയപാതയിൽ ശീമാട്ടി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിനു സമീപത്താണ് അപകടമുണ്ടായത്. ബിന്ദു കുമാരി സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ടാണു മരണം സംഭവിച്ചത്.

അതേസമയം, മറ്റേതെങ്കിലും വാഹനം തട്ടിയിട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ടിപ്പർ ലോറി ഡ്രൈവറെ ചാത്തന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചാത്തന്നൂർ ക്രിസ്‌തോസ് മാർത്തോമ്മാ യുപി സ്‌കൂളിൽ മകൾ വിസ്മയ നൃത്തത്തിനായി ഒരുങ്ങുമ്പോഴാണു ദാരുണമായ വാർത്തയെത്തിയത്.

also read- യുദ്ധഭൂമിയിൽ നിന്നും കൂടെ വന്ന സൈറയ്ക്ക് ഇനി അനുമതിയില്ല; തനിച്ചാക്കി ആര്യ പോകുന്നു

ബിന്ദുവിന്റെ മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്നു നടക്കും. വിദേശത്തുള്ള ഭർത്താവ് ഇന്നു നാട്ടിൽ എത്തും. ചാത്തന്നൂർ താഴം പുടന്തര കിഴക്കതിൽ പരേതനായ ബാലചന്ദ്രൻ പിള്ളയുടെ മകളാണ് ബിന്ദു കുമാരി.

Exit mobile version