‘ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചത്’: ആയിരങ്ങളാണ് കാത്തിരുന്നത്; കൊച്ചിയിലെ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായി എത്തി ഷക്കീല

കൊച്ചി: കേരളത്തില്‍ വീണ്ടും വരാന്‍ കഴിഞ്ഞതിന് സന്തോഷമെന്ന് നടി ഷക്കീല. മലയാളികളെ വീണ്ടും കണ്ടതില്‍ സന്തോഷമുണ്ട് എന്നും കോഴിക്കോട് മാളില്‍ അന്ന് വരാന്‍ കഴിയാതിരുന്നത് നന്നായി എന്നും താരം പറഞ്ഞു. വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഷക്കീല മുഖ്യാതിഥി ആയെത്തിയത്. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് താരം എത്തിയത്. ഷക്കീല എത്തുന്നതറിഞ്ഞ് ആയിരങ്ങളാണ് സദസ്സില്‍ എത്തിയിരുന്നത്.

കഴിഞ്ഞ തവണ കേരളത്തില്‍ എത്തിയപ്പോള്‍ പങ്കെടുക്കേണ്ടിയിരുന്ന ഫിലിം പ്രൊമോഷന്‍ പരിപാടി തടസ്സപ്പെട്ടതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഷക്കീല പ്രസംഗം ആരംഭിച്ചത്. അന്ന് താന്‍ തടയപ്പെട്ടത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അവിടെ 300 പേരാണ് തന്നെ കാണാന്‍ എത്തുമായിരുന്നതെങ്കില്‍ ഇവിടെ ആയിരങ്ങളാണ് വന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഞാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ എനിക്കൊരു പ്രശ്‌നം ഉണ്ടായിരുന്നു. ഒരു മാളിലേക്ക് ഞാന്‍ വരുന്നതിന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍ മനസിലായി. ആ മാളില്‍ 200, 300 ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്.

Read Also: ‘സുബി എന്ത് സമയം അറിയാന്‍ ആകും കാത്തിരുന്നത്,ആ മേസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നു’; ഹരി പത്തനാപുരം

ഇത് ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ്. എനിക്ക് വളരെ സന്തോഷം. അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്, കൈയടികള്‍ക്കിടെ ഷക്കീല പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരുപാട് ശിവക്ഷേത്രങ്ങളില്‍ താന്‍ പോയിട്ടുള്ള കാര്യവും ഷക്കീല പറഞ്ഞു. ഈ പ്രോഗ്രാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാനായാണ് ഇതിനു മുന്‍പ് ഷക്കീല കേരളത്തില്‍ എത്തിയത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഇത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ ഷക്കീല പങ്കെടുക്കുന്നക് മുന്‍കൂര്‍ പറയാത്തതു കൊണ്ട് മാള്‍ അധികൃതര്‍ പ്രോഗ്രാമിന് അനുമതി നിഷേധിച്ചതായി ഒമര്‍ ലുലു ആരോപിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് തങ്ങള്‍ ഷക്കീലയുടെ സാന്നിധ്യത്തിന് എതിരഭിപ്രായം അറിയിച്ചതെന്നായിരുന്നു മാള്‍ അധികൃതരുടെ വിശദീകരണം.

Exit mobile version