ഹര്‍ത്താല്‍ ജനദ്രോഹം..! ആമ്പുലന്‍സ് എത്തിയില്ല, ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതി കുഴഞ്ഞു വീണുമരിച്ചു

തിരുവനന്തപുരം: ഇന്നലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. എന്നാല്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമണവും അരങ്ങേറി. അതേസമയം ആമ്പുലന്‍സ് എത്താന്‍ വൈകിയതോടെ ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മയാണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇവര്‍ ഏറെ നാളായി ആര്‍സിസിയില്‍ ചികിത്സയിലാണ്.
റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവര്‍ പ്ലാറ്റ്‌ഫോമിലേക്ക് കുഴഞ്ഞു വീഴുകയായും തുടര്‍ന്ന് പോലീസിന്റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വകാര്യ വാഹനങ്ങള്‍ അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. മിക്കയിടത്തും ഹര്‍ത്താലനുകൂലികള്‍ റോഡില്‍ തീയിട്ടും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ എതിര്‍ത്ത് രംഗത്തെത്തിയ വ്യാപാരി വ്യവസായി കൂട്ടായ്മ പോലീസ് സംരക്ഷണം ലഭിക്കാത്തതിനാല്‍ കടകള്‍ തുറക്കാന്‍ കഴിയുന്നില്ലെന്നാണ് അറിയിച്ചത്.

Exit mobile version