കൊച്ചി പോലീസിന് നന്ദി; രണ്ട് പേര്‍ക്കും കൗണ്‍സിലിംഗ് നല്‍കണം, പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ

കര്‍ണ്ണാടകയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെല്‍മറ്റിലൊളിപ്പിച്ച് ബൈക്കില്‍ ഉഡുപ്പി കര്‍ക്കാലയിലെക്കാണ് കടത്തിയത്.

കൊച്ചി: കൊച്ചിയില്‍ നിന്നും ഹെല്‍മറ്റില്‍ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത്. കേസ് തുടരണോ എന്നത് പുനഃപരിശോധിക്കുമെന്നും രണ്ട് പ്രതികള്‍ക്കും കൗണ്‍സിലിംഗ് നല്‍കണം, കൊച്ചി പോലീസിന് നന്ദിയറിക്കുന്നുവെന്നും മുഹമ്മദ് ബാഷിത്ത് പറഞ്ഞു.

പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ട് കര്‍ണ്ണാടക സ്വദേശികളെയാണ് ഇന്നലെ പോലീസ് പിടികൂടിയത്. ഉഡുപ്പിയിലെ കര്‍ക്കാലയില്‍ നിന്നാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖിലും ശ്രേയയും പിടിയിലായത്. പട്ടിക്കുട്ടിയെയും പോലീസ് കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് ഇരുവരും കടത്തുന്നത്. പിന്നീട് വൈറ്റിലയിലെ കടയില്‍ നിന്നും തീറ്റയും വാങ്ങിയിരുന്നു.

കര്‍ണ്ണാടകയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെല്‍മറ്റിലൊളിപ്പിച്ച് ബൈക്കില്‍ ഉഡുപ്പി കര്‍ക്കാലയിലെക്കാണ് കടത്തിയത്. ബൈക്കിലാണ് ഉഡുപ്പിയില്‍ നിന്നും നിഖിലും ശ്രേയയും കൊച്ചിയിലെത്തിയത്. പെറ്റ് ഷോപ്പ് ഉടമയുടെ പരാതിക്ക് പിന്നാലെ സിസിറ്റിവി ദൃശ്യങ്ങളും ഫോണ്‍ ട്രാന്‍സാക്ഷനുകളും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.

പനങ്ങാട് സ്റ്റേഷനിലെ എസ്എഐമാരായ ജിന്‍സണ്‍ ഡോമിനിക്കിന്റെയും ജി ഹരികുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം ഇവരെ തെരഞ്ഞെത്തുമ്പോള്‍ കാണുന്നത് പട്ടിക്കുട്ടിയെ കളിപ്പിക്കുന്ന ശ്രേയയും നിഖിലിമെയുമായിരുന്നു. ഒപ്പം കുറെ പൂച്ചക്കുട്ടികളും ഉണ്ടായിരുന്നു. വളര്‍ത്താനാണോ വില്‍ക്കാനാണോ മോഷണം നടത്തിയത് എന്നതടക്കം അറിയാന്‍ ഇവരെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.

Exit mobile version