യുവതികളെ ആംബുലന്‍സില്‍ സന്നിധാനത്തെത്തിച്ചു; കാട്ടുപന്നി ആക്രമണമെന്ന് ഭക്തരെ തെറ്റിദ്ധരിപ്പിച്ചു; പിണറായി രാജി വെക്കും വരെ സമരമെന്ന് കെപി ശശികല

പിണറായി രാജി വയ്ക്കുന്നതിനു വേണ്ടിയുള്ള രണ്ടാംഘട്ട വിമോചന സമരം തുടങ്ങുന്നുവെന്നും കെപി ശശികല പറഞ്ഞു.

KP Sasikala | Kerala News

കോട്ടയം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശബരിമല ദര്‍ശനത്തിനായി വന്ന യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെപി ശശികല ആരോപിച്ചു. കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ സന്നിധാനത്ത് എത്തിച്ചത്. ശര്‍ക്കര ഗോഡൗണ്‍ വഴിയാണ് ദര്‍ശനം നടത്തിച്ചതെന്നും കെപി ശശികല കോട്ടയത്ത് പറഞ്ഞു.

പിണറായി രാജി വയ്ക്കുന്നതിനു വേണ്ടിയുള്ള രണ്ടാംഘട്ട വിമോചന സമരം തുടങ്ങുന്നുവെന്നും കെപി ശശികല പറഞ്ഞു. ഭക്തര്‍ അക്രമം നടത്തുന്നതില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കെപി ശശികല അക്രമം നടത്തിയാല്‍ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധവുമായി എല്ലാവരും രംഗത്തിറങ്ങണമെന്നു ശശികല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു.

Exit mobile version