നന്മയ്ക്ക് ഒരു ജോലി…! പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായ ഷെഫീക്കിനെ സംരക്ഷിക്കുന്ന രാഗിണിക്ക് സര്‍ക്കാര്‍ ജോലി

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായ കുമളി സ്വദേശി ഷെഫീക്കിനെ സംരക്ഷിക്കുന്ന രാഗിണിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കി ഉത്തരവിറങ്ങി.

തൊടുപുഴ: നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കും എന്ന് പറയുന്നത് പോലെ നമ്മള്‍ ചെയ്യുന്ന നന്മയുടെ ഫലം നമ്മളിലേക്ക് തന്നെ വന്നുചേരും എന്നതിന് ഉത്തമ ഉദാഹരണമാണ് വാഗമണ്‍ കോലാഹലമേട് സ്വദേശിനി രാഗിണിയുടെ ജീവിതം.

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായ കുമളി സ്വദേശി ഷെഫീക്കിനെ സംരക്ഷിക്കുന്ന രാഗിണിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കി ഉത്തരവിറങ്ങി. ജില്ലയില്‍ വനിതാശിശുക്ഷേമവകുപ്പില്‍ ആദ്യം ഒഴിവു വരുന്ന അറ്റന്‍ഡര്‍ തസ്തികയില്‍ രാഗിണിക്കു നിയമനം ലഭിക്കും.

2013-ജൂലൈ 15നാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിന് ഷെഫീക്ക് ഇരയാകുന്നത്. മൃതപ്രായനായ നിലയിലാണ് അന്ന് നാലു വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഷെഫീക്ക് സാവധാനം ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു.

തുടര്‍ന്ന്, അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി നോക്കിയിരുന്ന രാഗിണി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. 10 വര്‍ഷമായി രാഗിണിയുടെ സംരക്ഷണയിലാണ് ഷെഫീക്ക് കഴിയുന്നത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജാണ് രാഗിണിയുടെയും ഷെഫീക്കിന്റെയും സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.

2015 ലാണ് രാഗിണിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇപ്പോഴും പരസഹായമില്ലാതെ കിടക്കയില്‍ നിന്നുപോലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത ഷെഫീക്കിനെ ഏങ്ങനെ വിട്ടുമാറി നില്‍ക്കുമെന്ന് ആശങ്കയിലാണ് രാഗിണി.

Exit mobile version