സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തില്ല, അധിക ചെലവ് വേണ്ടിവന്നില്ല; തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്ത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍

ഇഎന്‍ടി സര്‍ജനായ ഫാരിസ് ഹെഡ് ലൈറ്റും ഉപകരണവും ഉപയോഗിച്ചു 20 മിനിട്ടു കൊണ്ട് മുള്ള് പുറത്തെടുക്കുകയായിരുന്നു.

പാാപ്പിനിവട്ടം: ഭക്ഷണം ഇറക്കാനാവാത്ത രീതിയില്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്തു കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍. ഡോ. ഫാരിസാണ് കൂളിമുട്ടം സ്വദേശി നിസാമുദീന്റെ തൊണ്ടയില്‍ കുടുങ്ങിയ അഞ്ചു ദിവസം പഴക്കമുള്ള 2.5 സെന്റിമീറ്റര്‍ നീളമുള്ള മീന്‍മുള്ള് പുറത്തെടുത്തത്.

ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്ന രോഗിയെ മറ്റുവലിയ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാതെ, ഇഎന്‍ടി സര്‍ജനായ ഫാരിസ് ഹെഡ് ലൈറ്റും ഉപകരണവും ഉപയോഗിച്ചു 20 മിനിട്ടു കൊണ്ട് മുള്ള് പുറത്തെടുക്കുകയായിരുന്നു. മെഡിക്കല്‍ ഓഫിസര്‍ മന്‍ജിത്ത്, നേഴ്‌സുമാരായ ബീന, രേവതി, അറ്റന്‍ഡര്‍ ശിവന്‍ എന്നിവരും ഡോക്ടറിന് സഹായികളായി കൂടെ ഉണ്ടായിരുന്നു.

പഴവും ചോറുരുളയും കഴിച്ചിട്ടും രോഗിയുടെ തൊണ്ടയില്‍ തറച്ചിരുന്ന മുള്ള് ഇറങ്ങി പോകാതെ വരികയും വേദന വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയസാമുദീന്‍ ഇന്നലെ ഉച്ചയോടെ കൂളിമുട്ടം കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.

അതേസമയം, ഇതിനു മുന്‍പ് മൂക്കില്‍ നിലക്കടലകുടുങ്ങിയ കുട്ടിയെയും ഡോക്ടര്‍ ഫാരിസ് രക്ഷിച്ചിരുന്നു. കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പരിമിതമായ സാഹചര്യത്തിലും സൂക്ഷ്മതയോടെയും കൃത്യതയോടെയും മികച്ച സേവനം കാഴ്ചവെച്ച ഡോ. ഫാരിസിനു അഭിനന്ദനപ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ഡോ. ഫാരിസ് കൊച്ചി നേവല്‍ ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലെ പുതുമുഖമായ ഫാരിസ് ഉത്തരവാദിത്വങ്ങളില്‍ നിന്ന് കൈയ്യൊഴിയാതെ സേവനങ്ങള്‍ ഏറ്റെടുത്ത് മികച്ച രീതിയില്‍ ചെയ്യുമ്പോള്‍ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമായി മാറുകയാണ്.

Exit mobile version