നിരത്തിൽ പാഞ്ഞും പറന്നും ടോറസ്; മൂന്ന് ദിവസത്തിനിടെ എടുത്ത് 4 ജീവനുകൾ, ഒടുവിലായി പൊലിഞ്ഞത് ബാങ്ക് ഉദ്യോഗസ്ഥയുടെ ജീവൻ

ആലപ്പുഴ: നിരത്തിൽ അതിവേഗം പായുന്ന ടോറസ് വീണ്ടും മനുഷ്യജീവന് വില്ലനാകുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി 4 ജീവനുകളാണ് പൊലിഞ്ഞു പോയത്. ഒടുവിലത്തെ ഇരയായത് ബാങ്ക് ഉദ്യോഗസ്ഥയാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമുള്ള പെട്രോൾ പമ്പിന് സമീപത്തുണ്ടായ അപകടത്തിലാണ് എടത്വാ ചങ്ങങ്കരി മുരളീസദനത്തിൽ മുരളിധരൻ നായരുടെ മകൾ മഞ്ജുമോൾ എം മരണപ്പെട്ടത്.

42 വയസായിരുന്നു. അമിതവേഗത്തിലെത്തിയ ടോറസ് സ്‌കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. പൊടിയാടി സ്വകാര്യ ബാങ്കിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന മഞ്ജുമോൾ രാവിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ടോറസ് സ്‌കൂട്ടറിൽ ഇടിച്ചതോടെ മഞ്ജുമോൾ ടോറസിന്റെ പിൻ വീലിനടിയിൽ പെടുകയായിരുന്നു.

തലയിലൂടെ വീൽ കയറിയിറങ്ങിയ മഞ്ജുമോൾ തൽക്ഷണം മരണത്തിന് കീഴടങ്ങി. എടത്വാ പോലീസ് മേൽ നടപടി സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മാതാവ്: ഓമന. ചമ്പക്കുളം പോരുക്കര സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ്റ്റ് വിദ്യാർഥി ദേവിക ഏക മകളാണ്.

Exit mobile version