വഴിയരികില്‍ നിന്ന ആദിവാസി കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കി കെഎസ്ആര്‍ടിസി ഡ്രൈവര്‍; കൈയ്യടി നേടി പ്രദീപ് കുമാര്‍

പത്തനംതിട്ട: ഗവിയിലേക്കുള്ള വഴിയരികില്‍ നിന്ന ആദിവാസി കുട്ടികള്‍ക്ക്
ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് കൈയ്യടി നേടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ എസ് പ്രദീപ് കുമാര്‍. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറാണ് പ്രദീപ് കുമാര്‍.

ഗവിയിലേക്കുള്ള യാത്രാമധ്യേ വഴിയരികില്‍ നില്‍ക്കുന്ന കുട്ടികള്‍ പ്രദീപിനു പതിവുകാഴ്ചയാണ്. അരിയും മറ്റ് അത്യാവശ്യ വിഭവങ്ങളും ലഭ്യമാണെങ്കിലും മധുര പലഹാരങ്ങളും മിഠായികളും മറ്റും ആദിവാസി കുട്ടികള്‍ക്കു പലപ്പോഴും സ്വപ്നം മാത്രമായിരുന്നു.

അത് മനസ്സിലാക്കിയ പ്രദീപ് ബസില്‍ കയറുന്ന യാത്രക്കാരോട് എല്ലാവരോടും ഈ വിവരം പറയാന്‍ തുടങ്ങി. ഇതു കേട്ട യാത്രക്കാര്‍ പലരും വഴിമധ്യേയുള്ള കടകളില്‍നിന്നു മിഠായിയും മറ്റു മധുര പലഹാരങ്ങളും കുട്ടികള്‍ക്കായി വാങ്ങി കരുതും.

Read Also:ആദ്യത്തെ കണ്‍മണി എത്താന്‍ മാസങ്ങള്‍ മാത്രം: സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍

എന്നാല്‍ അവര്‍ക്കു പലപ്പോഴും കുട്ടികളുടെ കൈകളിലേക്ക് ഇവ നേരിട്ട് എത്തിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ ചുമതല കൂടി പ്രദീപ് ഏറ്റെടുക്കുകയായിരുന്നു. എല്ലാവരും വാങ്ങുന്ന പലഹാരങ്ങള്‍ ഒന്നിച്ചു കവറിലാക്കി ആദിവാസിക്കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതും പ്രദീപാണ്. ഇത്തരത്തില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതു കഴിഞ്ഞ ദിവസം ബസിലെ യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് വൈറലായിരുന്നു.

ദിവസേന ഒട്ടേറെപ്പേരാണ് പത്തനംതിട്ടയില്‍ നിന്നുള്ള ഗവി ബസില്‍ കാനനക്കാഴ്ചകള്‍ കാണാനെത്തുന്നത്. 12 വര്‍ഷമായി കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രദീപ്. പത്തനംതിട്ട ഡിപ്പോയിലേക്ക് എത്തിയിട്ട് 9 വര്‍ഷമായി. ഗവി സര്‍വീസ് ആരംഭിച്ചിട്ട് ഒന്നര വര്‍ഷവും.

ഗവിയിലേക്ക് പോകാന്‍ തുടങ്ങിയ ആദ്യകാലം മുതല്‍ തന്നെ പ്രദീപ് ആദിവാസിക്കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കാനുള്ള വിവിധ ഉദ്യമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Exit mobile version