ആദ്യത്തെ കണ്‍മണി എത്താന്‍ മാസങ്ങള്‍ മാത്രം: സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍

ന്യൂജഴ്സി: ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരുന്ന് ഇന്ത്യന്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍. തെലുഗ് കുടുംബാംഗമായ ന്യൂഡല്‍ഹി സ്വദേശിയായ ആദിത്യ മദിരാജുവും അമേരിക്കയില്‍ താമസമായ ഗുജറാത്തി കുടുംബാംഗമായ അമിത് ഷായുമാണ് കണ്‍മണി മെയില്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്.

2019-ല്‍ അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ കമനീയമായി അലങ്കരിച്ച വേദിയില്‍ പരമ്പരാഗത വേഷമണിഞ്ഞ് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. വിവാഹച്ചടങ്ങിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു ശേഷവും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു.

അതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ‘തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാവുന്നു’- എന്നു പറഞ്ഞുള്ള പോസ്റ്റാണ്. മറ്റെല്ലാ ദമ്പതികളെയും പോലെ തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. സ്വവര്‍ഗ രക്ഷിതാക്കള്‍ എന്ന നിലയിലല്ല, മറ്റേതൊരു ദമ്പതികളെയും പോലെ സാധാരണ രക്ഷിതാക്കളായിരിക്കും തങ്ങളെന്നു കൂടി അവര്‍ അറിയിക്കുന്നു.

സുഹൃത്തു വഴിയാണ് ഇരുവരും കണ്ടു മുട്ടിയത്. ന്യൂജഴ്സിയിലെ ഒരു ബാറില്‍ നടന്ന പിറന്നാള്‍ പരിപാടിയില്‍ വെച്ച് കണ്ടുമുട്ടിയ തങ്ങള്‍ അന്നു രാത്രി മുതല്‍ ഒരുമിച്ചായിരുന്നു താമസമെന്നാണ് വോഗ് മാഗസിനു നല്‍കിയ ഒരഭിമുഖത്തില്‍ അമിത് ഷാ പിന്നീട് പറഞ്ഞത്.

പ്രണയത്തിലായ ശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വളര്‍ന്നവരാണെങ്കിലും ഒരേ അഭിരുചികളും താല്‍പ്പര്യങ്ങളുമായിരുന്നു തങ്ങളെ കൂട്ടിയിണക്കിയതെന്നാണ് അമിത് അന്ന് പറഞ്ഞത്. ഇഷ്ടം കൂടിയപ്പോഴാണ് വിവാഹിതരാവാന്‍ തീരുമാനിച്ചത്.

എല്ലാ ദമ്പതികളെയും പോലെ കുഞ്ഞുണ്ടാവുക എന്ന വലിയ ആഗ്രഹം തങ്ങള്‍ക്കുമുണ്ടായിരുന്നു. അതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. സ്വവര്‍ഗ ദമ്പതികള്‍ ആയതിനാല്‍, എളുപ്പമായിരുന്നില്ല. തുടര്‍ന്നാണ് അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തിയത്. നാലു വട്ടം ഐവിഎഫ് ചികിത്സ നടത്തി. തുടര്‍ന്നാണ്, ഗര്‍ഭപാത്രം വാടകയ്ക്കെടുത്ത് ഇവര്‍ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചത്. മെയ് മാസത്തോടെ ആദ്യത്തെ കണ്‍മണി തങ്ങളെ തേടിയെത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ഇരുവരും പറയുന്നു.

Exit mobile version