കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണവും; ഇത്തവണ കഴിയുമോയെന്ന് പരിശോധിക്കും; മന്ത്രി ശിവന്‍കുട്ടി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടുത്ത വര്‍ഷം മുതല്‍ വെജ്, നോണ്‍ വെജ് ഭക്ഷണവും വിളമ്പുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ നോണ്‍ വെജ് ഭക്ഷണം വിളമ്പാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നോണ്‍ വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് വി ടി ബാല്‍റാമിന്റെ വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. യുഡിഎഫ് കാലത്ത് ബല്‍റാം ഉറങ്ങുകയായിരുന്നോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കലോത്സവ നടത്തിപ്പിലെ മികവ് കണ്ടു അസൂയ പൂണ്ടവരാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. കലോത്സവത്തില്‍ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നതിനെതിരെയാണ് പ്രമുഖര്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചത്. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് കഴിക്കുന്ന സ്ഥലത്ത് ഭക്ഷണം വെജിറ്റേറിയനായതിലെ രാഷ്ട്രീയമാണ് പലരും പലരീതിയില്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. ‘അവിടെ പ്രസാദമൂട്ടല്ല, ഭക്ഷണപ്പുരയാണ്’, ‘പഴയിടത്തിന്റെ കാളനില്ലെങ്കില്‍ യുവകലാ കേരളമുണരില്ലേ?’ എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍.

Exit mobile version