ഡ്രൈവര്‍ ഉറങ്ങിപ്പോയി; ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; അപകടം പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ

ബൈക്കിലിടിച്ച ജീപ്പ്, വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ: തലവടി തണ്ണീര്‍മുക്കം റോഡില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്.

ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ബൈക്കിലിടിച്ച ജീപ്പ്, വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, പുതുവര്‍ഷ ദിനത്തില്‍ ഇടുക്കിയില്‍ മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. 43 പേക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയില്‍ തിങ്കള്‍ക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്.

തിരൂര്‍ റീജ്യണല്‍ ഐടിഐയിലെ വിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഇവര്‍ തിരൂരിലുള്ള ക്ലബ്ബിന്റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കല്‍മേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേര്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സാരമായി പരുക്കേറ്റ 11 പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version