അപൂര്‍വ്വ സംഭവം…! 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനനം, വെറും 415 ഗ്രാം തൂക്കം; അപകടനില മറികടന്ന് പെണ്‍കുഞ്ഞ് ജീവിതത്തിലേക്ക്

കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ 415 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന പെണ്‍കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് തുടിക്കുന്നത്.

baby-girl

പത്തനംതിട്ട: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനിച്ച 415 ഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞ് അപകട നില മറികടന്ന് ജീവിതത്തിലേക്ക് ചുവടുവെച്ച് തുടങ്ങി. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ 415 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന പെണ്‍കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് തുടിക്കുന്നത്.

കോഴിക്കോട് വാണിമേല്‍ കല്ലുള്ളപറമ്പത്ത് വീട്ടില്‍ ശാലിനി സുനില്‍ ദമ്പതിമാര്‍ക്ക് വിവാഹം കഴിഞ്ഞു 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ചതാണ് ദേവാംശിഖ എന്ന പെണ്‍കുഞ്ഞ്. ആശുപത്രി നിയോനേറ്റല്‍ ഐസിയുവില്‍ പരിചരണത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ കുഞ്ഞിന് 2.070 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. ആറ് മാസമായ കുഞ്ഞിന് ഇപ്പോഴത്തെ ഭാരം 2.880 കിലോ ഗ്രാമാണ്.

ഗര്‍ഭകാലം 23 ആഴ്ച ആയപ്പോള്‍ ജൂണ്‍ 24 നാണ് കുഞ്ഞിനെ പ്രസവിച്ചത്. ഇത്തരമൊരു ശ്രമം വിജയിക്കുന്നതും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ അവരുടെ വീട്ടിലേക്കു സന്തോഷത്തോടെ മടങ്ങുന്നതും അപൂര്‍വ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത് ലൈഫ് ലൈന്‍ ആശുപത്രി എന്‍.ഐ.സി.യു മേധാവി ഡോ. ബിനു ഗോവിന്ദ് ആണ്. ലൈഫ് ലൈനിലെ അതിനൂതനമായ ഐവിഎഫ് ചികിത്സയിലൂടെയാണ് ഈ ദമ്പതികളുടെ സ്വപ്നം സഫലമായത്.

Exit mobile version