‘കുട്ടിയുടെ ഭാവി ഓർത്തെങ്കിലും രേഖ ശരിയാക്കി തരാൻ ദയവുണ്ടാകണം’ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ 8 വർഷമായി സർക്കാർ ഓഫീസ് കയറിയിറങ്ങിയൊരു വീട്ടമ്മ

കണ്ണൂർ: ‘കുട്ടിയുടെ ഭാവി ഓർത്തെങ്കിലും രേഖ ശരിയാക്കി തരാൻ ദയവുണ്ടാകണം’ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ 8 വർഷമായി സർക്കാർ ഓഫീസ് കയറിയിറങ്ങുന്ന വീട്ടമ്മയുടെ കണ്ണീർ അപേക്ഷയാണിത്. മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി കിട്ടാൻ ആണ് കേളകം ചെട്ടിയാംപറമ്പ് നരിക്കടവിലെ 48കാരിയായ പി.എൻ.സുകുമാരി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുന്നത്.

ആവശ്യമായ രേഖകളെല്ലാം നൽകിയിട്ടും അധികൃതർ അനുകൂല നിലപാട് എടുക്കാത്തതാണ് സുകുമാരിക്ക് തിരിച്ചടിയാകുന്നത്. സംഭവത്തിൽ, കളക്ടർക്ക് വരെ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ ഇപ്പോൾ കളക്ടറേറ്റിന് മുൻപിൽ ഒറ്റയാൾ സമരം നടത്തുകയാണ് ഈ വീട്ടമ്മ. പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഇപ്പോൾ സർട്ടിഫിക്കറ്റിൽ ശരിയായ പേരു വന്നില്ലെങ്കിൽ പിന്നീടു പ്രശ്‌നമാകും. ഇതോടെയാണ് പോരാടാൻ ഉറച്ച് സുകുമാരി സമരവുമായി രംഗത്ത് ഇറങ്ങിയത്.

2006ൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവിച്ച മകളുടെ ജനന റജിസ്റ്ററിൽ പിതാവിന്റെ പേര് സോമൻ എന്നതിനു പകരം ജോഷി വേലു പി എന്നും മാതാവിന്റെ പേര് സുകുമാരി എന്നതിനു പകരം കുമാരി പി.എ. എന്നുമാണ് ആശുപത്രി അധികൃതർ തെറ്റായി രേഖപ്പെടുത്തിയത്. അന്നു മുതലാണ് സുകുമാരി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങാൻ തുടങ്ങിയത്.

വർഷങ്ങൾ കടന്നുപോകുന്നതിനിടെ 2017 നവംബർ 4നു സോമൻ മരണപ്പെട്ടു. യാതൊരു കാരണവശാലും തിരുത്തിയ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് വാശിപിടിക്കുകയാണ് തലശ്ശേരി ജനനമരണ റജിസ്ട്രാറെന്നും മരിച്ചു പോയ ഭർത്താവ് പഠിച്ച സ്‌കൂളിൽ നിന്ന് അവരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമാണ് റജിസ്ട്രാറുടെ നിലപാടെന്നും സുകുമാരി ആരോപിക്കുന്നു. മകളുടെ ആധാർ കാർഡിൽ ഉൾപ്പെടെ പിതാവിന്റെ പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുകുമാരി കൂട്ടിച്ചേർത്തു.

Exit mobile version