പ്രളയകാലത്ത് നല്‍കിയ അരിയ്ക്ക് പണം വേണമെന്ന് കേന്ദ്രം: 205 കോടി രൂപ തിരിച്ചടയ്ക്കും

തിരുവനന്തപുരം: പ്രളയകാലത്ത് അനുവദിച്ച അരിയ്ക്ക് 205 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. പണം അടച്ചില്ലെങ്കില്‍ കേന്ദ്രവിഹിതം തിരിച്ചു പിടിക്കുമെന്ന അന്ത്യശാസനം വന്നതോടെയാണ് കേരളം പണം നല്‍കാന്‍ തീരുമാനിച്ചത്. 205.81 കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കുന്നത്.

2018 ആഗസ്റ്റിലെ പ്രളയ കാലത്താണ് എഫ്‌സിഐയില്‍ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായിട്ടാണ് വിതരണം ചെയ്തത്. അരി വിതരണത്തിന് ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ടത്.

205.81 കോടി തിരികെയടക്കണമെന്ന കേന്ദ്ര ആവശ്യത്തിനെതിരെ സംസ്ഥാനം കത്തു നല്‍കി. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രകൃതി ദുരന്തത്തിന് നല്‍കിയ അരി സഹായമായി കണക്കാക്കണമെന്നുമായിരുന്നു ആവശ്യം. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ നിരവധി തവണ കത്തയച്ചിരുന്നു. പക്ഷേ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.

എന്നാല്‍ പണം അടച്ചില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യ സബ്‌സിഡിയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ജുലൈയില്‍ കത്തെഴുതി. ഇതോടെ പണം തിരികെ അടക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തിരിച്ചടവിനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.

സാമ്പത്തിക പ്രതിസന്ധിക്കിടെ കൂടുതല്‍ തുക കണ്ടെത്തേണ്ട സ്ഥിതിയിലാണ് കേരളം. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന് 33.79 കോടി രൂപയും കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version