കൊല്ലത്ത് ശാരീരിക അവശതയുള്ള ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച് 5000 കവര്‍ന്നു; തട്ടിപ്പ് ലോട്ടറിയില്‍ കൃത്രിമം കാണിച്ച്

കൊല്ലം: ശാരീരിക അവശത നേരിടുന്ന ലോട്ടറി കച്ചവടക്കാരനില്‍ നിന്നും 5000 രൂപ തട്ടിപ്പിലൂടെ കവര്‍ന്നു. ചാത്തന്നൂരില്‍ ഭാഗ്യക്കുറിയുടെ നമ്പര്‍ തിരുത്തിയാണ് ലോട്ടറി കച്ചവടടക്കാരനെ പറ്റിച്ചത്. ഊറാംവിള കെഎസ്ആര്‍ടിസി ജംക്ഷനു സമീപം ലോട്ടറി കച്ചവടം ചെയ്യുന്ന ചിറക്കര സ്റ്റാന്‍ഡേഡ് ജംക്ഷന്‍ സൂര്യ ഭവനില്‍ സുരേഷ് കുമാറിനെയാണ് കബളിപ്പിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. രാവിലെ വയലില്‍ ക്ഷേത്രത്തിന് സമീപം കറുത്ത കാറില്‍ എത്തിയ ആളാണ് തിരുത്തിയ വ്യാജ ലോട്ടറി നല്‍കിയാണ് പണം തട്ടിയെടുത്തത്.

ഇയാള്‍ ഫലം നോക്കാന്‍ എന്ന വ്യാജേന കാരുണ്യ ഭാഗ്യക്കുറിയുടെ 5 ടിക്കറ്റുകള്‍ കാണിക്കുകയായിരുന്നു. ഇതില്‍ ഒന്നിനു 5000 രൂപ സമ്മാനം ലഭിച്ചതായി പറയയുകയും ചെയ്തു.

സമ്മാന തുക നല്‍കാന്‍ പണം ഇല്ലെന്ന് പറഞ്ഞതോടെ, 40 ടിക്കറ്റുകള്‍ എടുത്ത ശേഷം 3600 രൂപ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

പണം കടം വാങ്ങിയാണ് സുരേഷ് കുമാര്‍ നല്‍കിയത്. വന്നവര്‍ പണവുമായി പോയതിനു ശേഷം ലോട്ടറിയുടെ ബാര്‍കോഡ് സ്‌കാന്‍ ചെയ്തപ്പോഴാണ് കൃത്രിമമാണ് എന്ന് വ്യക്തമായത്.

അപകടത്തെ തുടര്‍ന്നു കടുത്ത ശാരീരിക അവശത നേരിടുന്ന സുരേഷ് കുമാറിന്റെ ഏക ജീവിത മാര്‍ഗമായിരുന്നു ലോട്ടറി കച്ചവടം.

Exit mobile version