സ്വര്‍ണാഭരണങ്ങളെ ചൊല്ലിയുള്ള തര്‍ക്കം; സവാരിക്കായി വിളിച്ചുവരുത്തി, പിന്നില്‍ നിന്നും കഴുത്തിന് കുത്തി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി; 72കാരന്‍ പിടിയില്‍

തിരുവനന്തപുരം: ഓട്ടോറിക്ഷ സവാരിക്കായി വിളിച്ചുവരുത്തി ഡ്രൈവറെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലിന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജുവാണ്(44) കൊല്ലപ്പെട്ടത്. കഴുത്തില്‍ കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

സംഭവത്തില്‍ പ്രതിയായ കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരന്‍(72) ആണ് പിടിയിലായത്. ഇയാള്‍ റിമാന്‍ഡിലാണ്. പ്രഭാകരന് ഷിജുവിനോടുണ്ടായിരുന്ന മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറിന് ആലിന്തറ പെട്രോള്‍ പമ്പിനു സമീപത്ത്വെച്ചായിരുന്നു സംഭവം. പ്രഭാകരന്റെ സ്വര്‍ണാഭരണങ്ങള്‍ ഷിജു വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ഇരുവരും വിഷയത്തില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നു.

സംഭവത്തിന്റെ അന്ന് ഉദിമൂടിനു സമീപം പ്രഭാകരനും മറ്റൊരാളുംകൂടി ഷിജുവിനെ സവാരിക്കായി വിളിച്ചുവരുത്തി ഓട്ടോയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഷിജു വാഹനം ഓടിക്കവെ പ്രഭാകരന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പിന്നില്‍ നിന്നും ഷിജുവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.

also read- ആ മോതിരം തിരിച്ചുതരണേ…അച്ഛന്റെ ഓര്‍മ്മയാണ്: വാഹനാപകടത്തില്‍ മരിച്ചയാളുടെ മോതിരം മോഷ്ടിച്ചവരോട് മകന്റെ അപേക്ഷ

മദ്യലഹരിയിലായിരുന്ന പ്രഭാകരനും സുഹൃത്തും വാഹനത്തിലിരുന്ന് തര്‍ക്കിക്കുന്നതിനിടെ ഷിജുവിനെ കുത്തുകയായിരുന്നു എന്നാണ് ഷിജുവിന്റെ ബന്ധുക്കള്‍ പറയുന്നത്.

അതേസമയം, സംഭവത്തിനു ശേഷം അവശനായ പ്രഭാകരനെ നാട്ടുകാര്‍ തടഞ്ഞുെവച്ച് പോലീസിനു കൈമാറുകയും ഷിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെ ഷിജു മരിച്ചു. പ്രീതിയാണ് ഭാര്യ. ശിവാനി, കാശിനാഥ് എന്നിവര്‍ മക്കളാണ്.

Exit mobile version