ക്ഷണിക്കാത്ത കല്ല്യാണത്തിനെത്തി: വിവാഹ പാര്‍ട്ടിയ്ക്കിടെ കൂട്ടത്തല്ല്; വധുവിന്റെ അച്ഛനുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. വധുവിന്റെ പിതാവും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിച്ചത്. പ്രശ്‌നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

വൈകിട്ട് 7.30യോടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ക്ഷണമില്ലാതിരുന്നിട്ടും ഇയാള്‍ പാര്‍ട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്റെ പിതാവിന് ഉപഹാരം നല്‍കി. എന്നാല്‍ വധുവിന്റെ പിതാവ് ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ പുറത്തുപോയി സംഘം ചേര്‍ന്നെത്തി വധുവിന്റെ ബന്ധുക്കളെ മര്‍ദ്ദിക്കുകയായിരുന്നു.

അയല്‍ക്കാരന് വധുവിന്റെ വീട്ടുകാരോടുള്ള പൂര്‍വ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Exit mobile version