ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തിയ ദിവസത്തെ വസ്ത്രം ഹാജരാക്കാന്‍ നിര്‍ദേശിച്ച് പോലീസ്; ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ആതമഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയുമായി തിങ്കളാഴ്ച അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പുണ്ടാകില്ല.

ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടുകയാണ് അന്വേഷണസംഘം.

ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഇതിനിടെ, കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്.

കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. തുടര്‍ന്ന് എഎസ്പി സുള്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസില്‍ ഗ്രീഷ്മയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത്.

also read- രണ്ട് തവണയും മൊബൈല്‍ ഫോണുകള്‍ തോട്ടില്‍, സ്വര്‍ണം ഭഗവല്‍ സിങ് പണയം വെച്ചു; ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുമായി തെളിവെടുപ്പ്

ഗ്രീഷ്മയുടെ അമ്മയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കിയതെന്നും ഇത് വാങ്ങി നല്‍കിയത് അമ്മാവന്‍ ആണെന്നും ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഉന്നയിച്ചു. ഒക്ടോബര്‍ 14-ാം തീയതി ഗ്രീഷ്മയുടെ വീട്ടില്‍ പോയപ്പോള്‍ ഷാരോണ്‍ കൊണ്ടുപോയിരുന്ന ബാഗും കുടുംബം പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

Exit mobile version