തൃശ്ശൂരില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി

തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊലപ്പെടുത്തി. പട്ടിക്കര രായ്മരക്കാര്‍ വീട്ടില്‍ സഹദ് (28) ആണ് താപ്പൊള്ളലേറ്റ് വെന്തു മരിച്ചത്. സംഭവത്തില്‍ സഹദിന്റെ പിതാവ് സുലൈമാനെ പോലീസ് പിടികൂടി.

കേച്ചേരി പട്ടിക്കരയിലാണ് സംഭവം. മകനെ തീ കൊളുത്തി കൊലപ്പെടുത്തി കടന്നുകളഞ്ഞ സുലൈമാനെ മണലിയില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 10.30 തോടെ വീടിന് പിറകുവശത്തെ വരാന്തയില്‍ വെച്ചാണ് സഹദിനെ പൊള്ളലേല്‍പ്പിച്ചത്.

മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. കത്തി തീര്‍ന്ന ശേഷം തീയണച്ച് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.

ഈ സമയത്ത് സുലൈമാന്റെ ഭാര്യ സെറീന സമീപത്തെ വീട്ടില്‍ പോയതായിരുന്നു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടി കൂടുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സഹദ് മരണപ്പെട്ടു.

Exit mobile version