ട്യൂഷന്‍ കഴിഞ്ഞ് വന്ന മകന്‍ കണ്ടത് ജീവശ്വാസത്തിനായി പിടയുന്ന അച്ഛനേയും അമ്മയേയും; ദാരുണ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ദേവാനന്ദും അക്ഷരയും

കോട്ടയം: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരിയില്‍ ആണ് സംഭവം. അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍ കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയവരായിരുന്നു ഇരുവരും. പിന്നീട് ദിവസങ്ങള്‍ക്കകമാണ് ദാരുണ സംഭവം നടന്നത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുമായി സൂക്ഷിച്ചിരിക്കുന്നു.

സുനില്‍ തടിപ്പണിക്കാരനും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. ഏഴ് മണിയോടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ മകനാണ് അച്ഛന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ട് തുറന്ന മകന്‍ അച്ഛന്‍ തൂങ്ങി നില്‍ക്കുന്നതും അമ്മ നിലത്ത് വീണ്ട കിടക്കുന്നതുമാണ് കണ്ടത്.

മകന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് രണ്ടു പേരെയും ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാര്‍ എത്തുമ്പോള്‍ രണ്ടു പേര്‍ക്കും ജീവനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.

സുനില്‍ കുമാറും മഞ്ജുളയും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നില നിന്നിരുന്നു. എന്നാല്‍, കൗണ്‍സിലിങ്ങിലൂടെ ഇതെല്ലാം പരിഹരിച്ച് സമാധാനപരമായി കുടുംബ ജീവിതം മുന്നോട്ട് പോവുകയായിരുന്നു. വീട്ടില്‍ എന്ത് സംഭവിച്ചു എന്നോ ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.

ALSO READ- ലഹരിക്കായി മാനസിക പ്രശ്‌നത്തിനുള്ള ഗുളിക; 25കാരന് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി കൊടുത്ത വിദ്യാര്‍ത്ഥി പിടിയില്‍

മകള്‍ അക്ഷര സുനില്‍ (ബ്യൂട്ടിഷ്യന്‍), മകന്‍ ദേവാനന്ദ് സുനില്‍ (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി). അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Exit mobile version