തട്ടമിടാത്തതിന് 22കാരി മഹ്‌സ അമിനിയെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ഇറാനില്‍ ഹിജാബ് വലിച്ച് കീറിയും കത്തിച്ചും സ്ത്രീകളുടെ വ്യാപക പ്രതിഷേധം

ടെഹ്റാന്‍: ശരിയായ രീതിയില്‍ തട്ടമിട്ടില്ലെന്ന് ആരോപിച്ച് ഇറാനില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം. ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി സ്വന്തം ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്താണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെന്നും ചിലയിടത്ത് വെടിയൊച്ച കേട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

‘ഏകാധിപതിക്കു മരണം’ എന്ന് അവര്‍ മുദ്രാവാക്യവും മുഴക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇറാനില്‍ സ്ത്രീകള്‍ തലമറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇബ്രാഹിം റെയ്സി സര്‍ക്കാര്‍ ഹിജാബ് നിയമം കര്‍ക്കശമാക്കി ആഴ്ചകള്‍ക്കുള്ളിലാണ് 22 കാരിയുടെ മരണം.

പുതിയ വസ്ത്രധാരണച്ചട്ടം അനുസരിക്കാത്തവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും റെയ്സി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹ്‌സ അമിനി എന്ന യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്താനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22 വയസ്സുകാരിയെയാണ് തല ശരിയായി മറച്ചില്ലെന്നപേരില്‍ ചൊവ്വാഴ്ച പോലീസ് അറസ്റ്റുചെയ്തത്.

also read- സന്തോഷ് എത്തിയത് വിദ്യയെ കൊല്ലാനുറച്ച്; ആസിഡും വടിവാളുമായി ഒളിച്ചുരുന്നു; ഒടുവില്‍ പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് ആക്രമണം

മഹ്‌സ അമിനിയെ പോലീസ് വാനിനുള്ളില്‍ മര്‍ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും പോലീസ് ഇതു നിഷേധിച്ചു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞ് യുവതിയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയിലാക്കി എന്ന പോലീസിന്റെ വാദം ബന്ധുക്കള്‍ നിഷേധിച്ചു. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

Exit mobile version