കശാപ്പ് ശാലകളാണ് നിശബ്ദ വില്ലന്‍; രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവു പട്ടികള്‍ മനുഷ്യനെ അക്രമിച്ചില്ലെങ്കിലാണ് അത്ഭുതം: സന്ദീപ് വാചസ്പതി

കൊച്ചി: ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത വിധത്തില്‍ തെരുവുനായ്ക്കള്‍ ശല്യമായിരിക്കുന്നതിനിടെ കശാപ്പുശാലകളാണ് നായ്ക്കള്‍ പെരുകുന്നതിന് കാരണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവുനായകള്‍ മനുഷ്യനെ അക്രമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂവെന്നും യഥാര്‍ത്ഥ കാരണം ചര്‍ച്ച ചെയ്യാത്തത് ദുരൂഹമാണെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ്:

തെരുവു നായ്ക്കളുടെ അക്രമത്തെ പറ്റി വാചാലരാകുന്നവര്‍ യഥാര്‍ത്ഥ കാരണം ചര്‍ച്ച ചെയ്യാത്തത് ദുരൂഹമാണ്. സംസ്ഥാനത്തെ എല്ലാ റോഡരികുകളിലും കൂണു പോലെ മുളയ്ക്കുന്ന കശാപ്പു ശാലകളാണ് ഇതിലെ നിശബ്ദ വില്ലന്‍. രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവു പട്ടികള്‍ മനുഷ്യനെ അക്രമിച്ചില്ലങ്കിലെ അത്ഭുതമുള്ളൂ. ശാസ്ത്രീയമായ അറവ് ശാലകള്‍ സ്ഥാപിക്കാനും അനധികൃത കശാപ്പു ശാലകളെ നിയന്ത്രിക്കാനും അധികൃതര്‍ തയ്യാറാകാത്തിടത്തോളം നായ പ്രശ്‌നം തുടരുക തന്നെ ചെയ്യും.

ALSO READ- തെരുവുനായ ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് ദാരുണമരണം; സുഹൃത്ത് ചികിത്സയില്‍

ആലപ്പുഴ നഗരത്തില്‍ സ്ഥാപിച്ച ശാസ്ത്രീയ അറവ് ശാല നഗരസഭയുടെ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിട്ട് വര്‍ഷങ്ങളായി. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നിരവധി സമരം ചെയ്‌തെങ്കിലും സിപിഎം ഭരിക്കുന്ന നഗരസഭയ്ക്ക് അനക്കമില്ല. കോടികള്‍ മുടക്കി സ്ഥാപിച്ച മെഷീനുകള്‍ തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. ക്രൂരമായും വൃത്തിഹീനമായ സാഹചര്യത്തിലും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും മാംസം വില്‍ക്കുന്നതും കോടതികള്‍ വിലക്കിയിട്ടുണ്ടെങ്കിലും നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പേപ്പട്ടികളെ വിഹരിക്കാന്‍ അനുവദിക്കുക മാത്രമല്ല ഒരു തലമുറയെ മുഴുവന്‍ രോഗികളാക്കാനും സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. എന്തിന്റെ പേരിലായാലും ഇതിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

Exit mobile version