ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു; ലിവിങ് ടുഗെതര്‍ റിലേഷന്‍ കൂടുന്നു; ഹൈക്കോടതി

കൊച്ചി: വിവാഹ മോചന കേസില്‍ വിവാദ നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

പുതുതലമുറയില്‍ ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വര്‍ധിച്ചു വരുന്നു. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു.
വിവാഹ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്ന കാഴ്ചപാടുള്ള സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ ജീവിതം ആസ്വദിക്കുന്നതിന് വിവാഹ ബന്ധം തടസ്സമാണ് എന്ന കാഴ്ചപാടിലേക്ക് ഇത് മാറുന്നു.

ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്നിങ്ങനെയാണ് ഉത്തരവിലെ പരാമര്‍ശങ്ങള്‍.

2009 ലാണ് ആലപ്പുഴ സ്വദേശിയായ യുവാവ് ആലപ്പുഴ സ്വദേശിനി തന്നെയായ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവരും സൗദി അറേബ്യയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവര്‍ക്കും മൂന്ന് പെണ്‍കുട്ടികളുമുണ്ട്. ആദ്യ വര്‍ഷങ്ങള്‍ വിവാഹ ബന്ധം സുഖമമായിരുന്നുവെന്നും എന്നാല്‍ പിന്നീട് പല പൊട്ടിത്തെറികളുമുണ്ടായതായും പരാതിക്കാരന്‍ ആലപ്പുഴ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Exit mobile version