അമ്മയുടെ സ്‌നേഹം കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്: പ്രതിഭയെ അമ്മേയെന്നാണ് വിളിക്കുന്നത്; സജീഷ് പറയുന്നു

കോഴിക്കോട്: നിപ പ്രതിരോധത്തിനിടെ ആദ്യത്തെ ഇരയായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുകയാണ്. അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു. 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.

വിവാഹിതനാകാന്‍ പോകുന്ന സന്തോഷം സജീഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
അതിനെതിരെയും വിമര്‍ശനവുമായി ഒരുപക്ഷം എത്തിയിരുന്നു. അതേസമയം, വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സജീഷ്.

പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചിട്ട് ഏകദേശം ആറ് മാസത്തോളമായി. ലിനിയുടെ ബന്ധുക്കളും കൂടി പോയാണ് ഉറപ്പിക്കല്‍ ചടങ്ങു നടത്തിയത്. മക്കളുമായി പരിചയത്തിലായിക്കോട്ടെ എന്നു കരുതിയാണ് വിവാഹം നീട്ടിവെച്ചത്. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ പ്രതിഭയെ അമ്മേയെന്നാണ് വിളിക്കുന്നത്. വളരെ വേഗം പ്രതിഭയുമായി കുട്ടികള്‍ പരിചയത്തിലായത് സന്തോഷം തോന്നിക്കുന്ന കാര്യമാണ്.

പ്രതിഭ വിവാഹമോചിതയാണ്. അവര്‍ക്ക് ഒരു മകളുണ്ട്. ഞങ്ങള്‍ വിവാഹിതരാകുന്നതില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും സന്തോഷമാണ്. ചിലര്‍ക്ക് മാനസികമായി ചെറിയ വിഷമങ്ങളുണ്ടാകും. എന്നാല്‍ അത് പതിയെ പതിയെ ഇല്ലാതാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ലിനിയുടെ അമ്മയും എന്റെ അച്ഛനുമൊക്കെ പിന്തുണയുമായി കൂടെയുണ്ട്. അവരൊക്കെ നിര്‍ബന്ധിച്ചിട്ടാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വിവാഹ കാര്യം പൊതുവായി എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യം ഞങ്ങളെ അലട്ടിയിരുന്നു. ആളുകള്‍ പിന്തുണയ്ക്കുന്നതു കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് സജീഷ് പറഞ്ഞു.

മോശപ്പെട്ട ചില പ്രതികരണങ്ങള്‍ കണ്ടിരുന്നു. ഞങ്ങള്‍ രണ്ടാം കെട്ടാണെന്നുള്ള നോര്‍മല്‍ നെഗറ്റീവ് പ്രതികരണങ്ങളാണത്. എന്നാല്‍ കുഞ്ഞുങ്ങളുടെ ഭാവിക്കുവേണ്ടി ഞങ്ങള്‍ ഒന്നിക്കുന്നതിനെ പോസിറ്റീവായി കാണുന്നവരുമുണ്ട്. പ്രതിഭയ്ക്ക് ഒരു മോളുണ്ട്. പ്രതിഭയെ കുഞ്ഞുങ്ങള്‍ അംഗീകരിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ രണ്ട് മക്കളും വളരെ വേഗം അവളോട് അടുത്തു. അമ്മയെന്നാണ് കുഞ്ഞുങ്ങള്‍ പ്രതിഭയെ വിളിക്കുന്നത്.

‘കുട്ടികള്‍ക്ക് കണ്ടുപരിചയമില്ലാത്തൊരാളെ അമ്മയെന്നു വിളിപ്പിക്കാന്‍ പാടല്ലേ. അമ്മയാണെന്ന തോന്നല്‍ ഉണ്ടായാല്‍ മാത്രമല്ലേ അവര്‍ അങ്ങനെ വിളിക്കൂ. എന്നാല്‍ വളരെ വേഗം ആ വെല്ലുവിളി അതിജീവിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. എന്തോ ഭാഗ്യംകൊണ്ട് പ്രതിഭയെ അമ്മയായി അംഗീകരിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിഞ്ഞു. കുറേ പ്രാവശ്യം ഞങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ത്തന്നെ അവളായിരിക്കും കൂടെയുണ്ടാകുകയെന്ന് കുഞ്ഞുങ്ങള്‍ക്ക് മനസിലായി. അമ്മയില്‍ നിന്നുള്ള സ്‌നേഹം കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.’

എനിക്ക് മൂന്ന് തലത്തില്‍ നോക്കണം. ലിനിയുടെ മരണത്തിനു ശേഷം അവളുടെ അമ്മയോടൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. അവള്‍ മരിച്ചതിനു ശേഷം ഞാന്‍ ഇങ്ങോട്ട് പോന്നതില്‍ പിന്നെ എന്റെ അച്ഛന്‍ അവിടെ ഒറ്റയ്ക്കാണ്. മൂന്ന് ഫാമിലിയും കൂടി ഒന്നിച്ചു കൊണ്ടുപോകേണ്ട വലിയൊരു ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. അച്ഛനെപ്പോലെ തനിച്ചാവരുതെന്ന് അവള്‍ അവസാനം പറഞ്ഞിരുന്നു. അച്ഛന്‍ ജീവിക്കുന്നത് അവള്‍ കണ്ടതാണ്.

വിവാഹക്കാര്യം ശൈലജ ടീച്ചറെ അറിയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ടീച്ചറെ നേരില്‍ കാണാമെന്നാണ് വിചാരിക്കുന്നത്. അനുഗ്രഹമൊക്കെ തന്നിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്ന് സജീഷ് പറഞ്ഞു. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷും പ്രതിഭയും ഒന്നിക്കുന്നത്. നാല് വര്‍ഷം മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സ് ആയി സേവനം അനുഷ്ഠിക്കവെ നിപ ബാധിച്ചായിരുന്നു ലിനിയുടെ മരണം.

Exit mobile version