പരിഹാസവും പുച്ഛവും; എല്ലാവർക്കുമുള്ള മറുപടിയായി രേവതി, കണ്ടക്ടർ ജോലിയിലൂടെ സ്വന്തമായി വാങ്ങിയത് പുത്തൻ ബസ്! ഏവരെയും ഞെട്ടിച്ച് ഈ 30കാരി

കൊച്ചി: ‘ആണുങ്ങൾ ചെയ്യുന്ന കണ്ടക്ടർ ജോലിയല്ലാതെ, വേറെ വല്ല ജോലിക്കും പോയ്ക്കൂടെ കൊച്ചേ..’ എന്നു ചോദിച്ചവർക്കെല്ലാം ഇന്ന് 30കാരിയായ രേവതിക്ക് മറുപടിയുണ്ട്. കാരണം മൂന്ന് വർഷം കൊണ്ട് കണ്ടക്ടറായി ജോലി ചെയ്ത് സ്വരുക്കൂട്ടിയ തുക കൊണ്ട് സ്വന്തമായി പുത്തൻ ബസ് വാങ്ങിയിരിക്കുകയാണ് രേവതി. മൂക്കിൽ വിരൽ വെച്ചവർ ഇന്ന് രേവതിക്ക് കൈയ്യടിക്കുകയാണ്.

കോട്ടയം കടുത്തുരുത്തി സ്വദേശിനിയാണ് പി.കെ.രേവതി. കഴിഞ്ഞമാസമാണു രേവതിയും ഏലൂർ സ്വദേശികളായ സെബിൻ സാറ്റുവും കെ.ആർ.രാജേഷും ചേർന്ന് ഏലൂർ കൊച്ചുകടവന്ത്ര റൂട്ടിലോടുന്ന ബസ് സ്വന്തമാക്കിയത്. ‘മൈ സൺ’ എന്ന പേരാണ് ബസിന് നൽകിയിരിക്കുന്നത്. മൂവരും തന്നെയാണു ബസിലെ ജീവനക്കാരും. രാജേഷാണ് ബസിന്റെ ഡ്രൈവർ. സെബിനും രേവതിയും കണ്ടക്ടർമാരുമാണ്. അമ്മ രഞ്ജിനിയും സഹോദരൻ രതീഷും അടങ്ങുന്നതാണു രേവതിയുടെ കുടുംബം.

ആദ്യം ഗേ ചിത്രമാണെന്ന്; ഇപ്പോൾ സർക്കസ് കാണുന്നത് പോലെ ആണെന്ന്; ആർആർആർ ചിത്രത്തിന് എതിരെ രാംഗോപാൽ വർമ്മ

പണ്ടേ ബസിനോടും വാഹനങ്ങളോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന രേവതിക്കു ഡ്രൈവറാകാനായിരുന്നു ആഗ്രഹം. എന്നാൽ സാഹചര്യങ്ങൾ ഒത്തിണങ്ങി വന്നില്ല. ഇതോടെ കണ്ടക്ടറാകാൻ ശ്രമം നടത്തി. അങ്ങനെ കോട്ടയം ഇലഞ്ഞി റൂട്ടിലോടുന്ന ബസിൽ കണ്ടക്ടറുടെ സഹായിയായി ജോലി തുടങ്ങി. പ്ലസ്ടു പഠനശേഷം വസ്ത്രശാലയിലെ സെയിൽസ് ഗേളായാണു രേവതി കൊച്ചിയിലെത്തിയത്. അപ്പോഴും കണ്ടക്ടർ ജോലിയോടുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നതിനാൽ 2013ൽ കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കി.

കൊച്ചിയിലേക്കുള്ള ബസ് യാത്രകൾക്കിടെയാണു ബസ് ജീവനക്കാരായ രാജേഷിനെയും സെബിനെയും പരിചയപ്പെടുന്നത്. ബസുകളിൽ ടിക്കറ്റ് ചെക്കറായി സ്ത്രീകളെ ജോലിക്ക് എടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അപേക്ഷ നൽകുകയും ചെയ്തു. ടിക്കറ്റ് ചെക്കറായി ജോലി ചെയ്തു വരുന്നതിനിടെയാണു കോവിഡ് നാട്ടിൽ പിടിമുറുക്കിയത്. അതോടെ ആ ജോലി നഷ്ടപ്പെട്ടു.

പിന്നീട് കണ്ടക്ടറായി ജോലി ആരംഭിച്ചു. ആദ്യമെല്ലാം പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നെല്ലാം കരകയറിയെന്ന് രേവതി പറയുന്നു. കലൂരിൽ താമസിക്കുന്ന രേവതി ദിവസവും രാവിലെ 5.30നു താമസസ്ഥലത്തു നിന്നു പുറപ്പെട്ട് ആറോടെ ഏലൂരിൽ എത്തും. രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെയാണു ബസിന്റെ ട്രിപ്. ഓട്ടത്തിനു ശേഷം ബസ് കഴുകി വൃത്തിയാക്കുന്നതും മൂവരും ചേർന്നാണ്. നഷ്ടമില്ലാതെ ഓടാൻ കഴിയുന്നുണ്ടെന്നും കൂടുതൽ ബസുകൾ വാങ്ങണമെന്നാണ് ആഗ്രഹമെന്നും രേവതി പറഞ്ഞു.

Exit mobile version