ലിഫ്റ്റ് ചോദിച്ച് വാനിൽ കയറി; മിനിറ്റുകൾക്കകം അപകടത്തിൽപ്പെട്ടു! മകളുടെ വീട്ടിൽപ്പോയി മടങ്ങിയ ശിവൻനായർക്ക് ദാരുണാന്ത്യം, ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചെട്ടികുളങ്ങര: ലിഫ്റ്റ് ചോദിച്ചു വാനിൽ കയറിയയാൾ മിനിറ്റുകൾക്കകം വാഹനാപകടത്തിൽ മരിച്ചു. കരുവാറ്റ വടക്ക് വടക്കേമഠം ശിവൻനായർ ആണു മരിച്ചത്. 65 വയസായിരുന്നു. ആഞ്ഞിലിപ്ര പുതുശ്ശേരിയമ്പലത്തിനു സമീപം വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചെന്നൈയിൽ ഗാർഡ് ഡ്യൂട്ടിക്കിടെ മലയാളി റെയിൽവേ ഉദ്യോഗസ്ഥ ട്രാക്കിലേയ്ക്ക് തെറിച്ചുവീണ് മരിച്ച നിലയിൽ; ദുരൂഹത, മിനിമോളുടെ വിയോഗം വിശ്വസിക്കാനാവാതെ കുടുംബം

ഡ്രൈവർ തെക്കേക്കര ചൂരല്ലൂർ വിജയഭവനത്തിൽ 23കാരനായ വിനീതിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് ദാരുണമായ അപകടം നടന്നത്. മാവേലിക്കരയിലെ ബേക്കറിയിൽനിന്നു ഭക്ഷണസാധനങ്ങളുമായി ഹരിപ്പാട്ടേക്കുപോയ വാൻ എതിരേവന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

തകർന്നവാനിൽ കുടുങ്ങി കിടന്ന ഇരുവരെയും ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവൻനായർ മരണത്തിന് കീഴടങ്ങി.

ചെട്ടികുളങ്ങരയിൽ താമസിക്കുന്ന മൂത്തമകളുടെ വീട്ടിൽപ്പോയി മടങ്ങുംവഴിയാണ് ടാക്സി ഡ്രൈവറായ ശിവൻനായർ തട്ടാരമ്പലത്തുനിന്ന് വാനിൽ കയറിയത്. അഞ്ചു മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്. അതേസമയം, വാഹനത്തിൽനിന്നു പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ശാന്തയാണു ഭാര്യ. മക്കൾ: ചിഞ്ചു, നിത്യ.

Exit mobile version