ഒരു ജീവനും പൊലിയരുത്! ഡ്യൂട്ടിയില്‍ അല്ല; വൈദ്യുതി ലൈനിലേക്ക് വീഴാന്‍ നിന്ന മരം വെട്ടി മാറ്റി എന്‍ജിനീയര്‍

കണ്ണൂര്‍: തോരാമഴക്കൊപ്പം ഉരുള്‍പൊട്ടലും വെള്ളക്കെട്ടും അടുത്തുള്ള പ്രദേശങ്ങളിലൊക്കെ ദുരിതം വിതച്ചപ്പോള്‍ കണ്ണൂര്‍ ചെങ്ങളായിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് ഒരു മുള്ളുമരമായിരുന്നു.

കനത്ത മഴയില്‍ ഉണങ്ങി നിന്ന മരം മണ്ണിളകി ലൈന്‍ കമ്പികളുടെ മുകളിലേക്ക് വീണ് നാട് ഇരുട്ടിലാകുമെന്ന ആശങ്കയായിരുന്നു. വിവരമറിഞ്ഞ് സ്ഥത്തെത്തിയ നാട്ടുകാരനായ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ അപകടം മണത്തു.

താന്‍ സബ് എന്‍ജിനീയറാണെന്നോ ഡ്യൂട്ടിയില്‍ അല്ലെന്നോ ഓര്‍ക്കാതെ കെവി ഹരീഷ് അടുത്തുള്ള മരത്തില്‍ കയറി ഉണങ്ങിയ ചില്ലകള്‍ നീക്കി ചെങ്ങളക്കാരുടെ ആശങ്കയകറ്റി. നാടിന്റെ ആശങ്കയകറ്റി മാതൃകയായി മാറിയിരിക്കുകയാണ് ശ്രീകണ്ഠപുരം കെഎസ്ഇബിയിലെ സബ് എന്‍ജിനീയര്‍ ഹരീഷ്.

ഇളകിയ മണ്ണില്‍ ഇനിയും മരം നിന്നാല്‍ പിഴുത് വീണ് വൈദ്യുതി കമ്പികള്‍പൊട്ടുമെന്നത് മാത്രമല്ല നാട്ടുകാരുടെ ജീവന് തന്നെ ആപത്താണെന്ന് മനസ്സിലാക്കിയാണ് ഹരീഷിന്റെ മാതൃകാ ഇടപെടല്‍.

വിവരം ഓഫീസില്‍ അറിയിച്ചെങ്കിലും ജോലിക്കാര്‍ കുറവുള്ളൊരു ദിവസം ഉണ്ടായേക്കാവുന്ന താമസം അപകടത്തിലേക്ക് വഴിവയ്ക്കുമെന്ന് മുന്‍ അനുഭവങ്ങളില്‍ നിന്നാണ് ഹരീഷ് ഉടന്‍ തന്നെ തന്റെ ജോലി അല്ലാതിരുന്നിട്ടും ഒരു ജീവനും അപകടം വരാതിരിക്കാന്‍ മുന്‍കരുതലെടുത്തത്.

ഒരു സബ് എഞ്ചിനീയര്‍ മരം കയറേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് പലരും വിമര്‍ശിക്കുന്നതായി ഹരീഷ് പറയുന്നു. എന്നാല്‍ അത്തരക്കാരോട് പറയാനുള്ളത് ഇതാണ്. ‘മരം വീണ് ലൈന്‍ കമ്പികള്‍ മുറിയുകയും പോസ്റ്റ് വീഴുകയുമൊക്കെ ചെയ്താല്‍ സ്ഥലത്തെ വൈദ്യുതി പുനസ്ഥാപിക്കാന്‍ എത്ര സമയമെടുക്കുമെന്നത് പറയാകാകില്ല.

പ്രത്യേകിച്ചും പ്രതികൂല കാലാവസ്ഥയില്‍. എനിക്ക് ചെയ്യാനറിയാവുന്ന ജോലികൊണ്ട് മറ്റുള്ളവര്‍ക്ക് ഉപകാരമുണ്ടാകുമെങ്കില്‍ അത് ചെയ്തതില്‍ എന്ത് തെറ്റാണുള്ളത്. നാട് ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴല്ലേ നമ്മള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കേണ്ടതെന്നും ഹരീഷഅ പറയുന്നു.

Exit mobile version