മടവീഴ്ചയെത്തുടർന്ന് ഒലിച്ചുപോയത് 20 വർഷമായി മനസ്സിൽ ജയകുമാറും കവിതയും കൊണ്ടുനടന്ന സ്വപ്‌നം; പുതിയ വീടും സ്ഥലവും ലഭ്യമാക്കുമെന്ന് മന്ത്രി പ്രസാദ്

കുട്ടനാട് : മടവീഴ്ചയെത്തുടർന്ന് 20 വർഷമായി മനസ്സിൽ കൊണ്ടുനടന്ന ജയകുമാറിന്റെയും കവിതയുടെയും സ്വപ്നമാണ് ഒലിച്ചുപോയത്. ചമ്പക്കുളം പഞ്ചായത്ത് 9ാം വാർഡിൽ മുപ്പത്തഞ്ചിൽചിറ ജെ.ജയകുമാറിന്റെയും ഭാര്യ കവിതയുടെയും ഒരുവർഷം മുൻപ് നിർമിച്ച വീടാണ് ചക്കങ്കരി അറുനൂറ് പാടശേഖരത്തിലെ മടവീഴ്ചയെത്തുടർന്നു തകർച്ചയിലായത്. 2018ലെ പ്രളയത്തിൽ ഇതേസ്ഥലത്തുണ്ടായിരുന്ന പഴയവീട് തകർന്നിരുന്നു.

തുടർന്ന് റീബിൽഡ് പദ്ധതി വഴി ലഭിച്ച 4 ലക്ഷവും വിവിധ സ്ഥലങ്ങളിൽനിന്നു വായ്പയെടുത്തും ഉണ്ടായിരുന്ന സ്വർണം പണയം വച്ചുമാണു 18 ലക്ഷത്തോളം രൂപ ചെലവഴിച്ചു വീടു നിർമിച്ചത്. ബണ്ട് പൊട്ടി വീട് ഒരുവശത്തേക്കു ചെരിഞ്ഞതോടെ, ഒരാടിനെയും ഏതാനും കോഴികളെയും മാത്രം കൂടെക്കൂട്ടി ജയകുമാറും കവിതയും വീടുവീട്ടിറങ്ങി. ഒരു ആയുസ്സുകൊണ്ട് സമ്പാദിച്ചതെല്ലാം മടവീണുണ്ടായ കുത്തൊഴുക്കിൽ ഒലിച്ചുപോയത് നിസ്സഹായതയോടെ നോക്കിൽനിൽക്കാനെ ഇവർക്ക് കഴിഞ്ഞുള്ളൂ. പുല്ലങ്ങടിയിലുള്ള ബന്ധുവീട്ടിൽ കഴിയുകകയാണ് ഇരുവരും.

ജയകുമാറിനും കവിതയ്ക്കും പുതിയ വീടും സ്ഥലവും ലഭ്യമാക്കുമെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. മടവീഴ്ചയെത്തുടർന്നു വീടു തകർന്ന ജയകുമാറിനെയും കുടുംബത്തെയും മന്ത്രി പി.പ്രസാദ് കഴിഞ്ഞ ദിവസം സന്ദർശിച്ചു. ഇവർക്കു വീടും സ്ഥലവും ലഭ്യമാക്കുമെന്നു മന്ത്രി ഉറപ്പ് നൽകി. മറ്റൊരു സ്ഥലം വാങ്ങുന്നതിനും വീടു നിർമിക്കുന്നതിനും സർക്കാർ സഹായം ലഭ്യമാക്കും. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം അടക്കം ലഭ്യമാക്കാമെന്നു കലക്ടറും പറഞ്ഞിട്ടുണ്ട്

Exit mobile version