‘തന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പണിഞ്ഞത്’; സിച്ച് മുഹമ്മദ് കോയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച ജനം ടിവിയെ പൊളിച്ചടുക്കി സലിം കുമാര്‍; വീണ്ടും നാണക്കേട്

വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നായിരുന്നു ജനം ടിവിയുടെ പ്രചരണം.

തിരുവനന്തപുരം: കറുത്ത വസ്ത്രമണിഞ്ഞുള്ള വിദ്യാര്‍ത്ഥികളുടെ റാലി തീവ്രവവാദ സംഘടനയായ അല്‍ഖ്വയ്ദയെ പിന്തുണച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയതാണെന്ന വ്യാജ വാര്‍ത്ത നല്‍കിയത് പൊളിഞ്ഞ് പാളീസായതോടെ ജനം ടിവി വീണ്ടും കേരള ജനതയ്ക്കു മുന്നില്‍ നാണംകെട്ടിരിക്കുകയാണ്. വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നായിരുന്നു ജനം ടിവിയുടെ പ്രചരണം. എന്നാല്‍, താന്‍ ഉദ്ഘാടകനായി എത്തിയ പരിപാടിയെ അല്‍ ഖ്വയ്ദ അനുകൂല റാലിയാക്കി വാര്‍ത്ത നല്‍കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ സലീംകുമാര്‍. വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കി ചിത്രീകരിച്ച വാര്‍ത്ത തെറ്റ് തന്നെയാണെന്നും റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുന്ന നടപടി തെറ്റാണെന്നും സലീംകുമാര്‍ പ്രതികരിച്ചതായി ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സലീംകുമാറിന്റെ പ്രതികരണം ഇങ്ങനെ:

”കുട്ടികള്‍ കറുപ്പ് വസ്ത്രമണിഞ്ഞത് ഒരു വെല്‍ക്കം തീം മാതൃകയില്‍ ചെയ്തതാണത്. എന്നെ സ്വീകരിക്കാനായാണ് കുട്ടികളെല്ലാവരും കറുത്ത വസ്ത്രം ധരിച്ചെത്തിയത്. ഏകദേശം ഇരുന്നൂറോ മുന്നൂറോ മീറ്റര്‍ അകലെ നിന്ന് തുടങ്ങിയിട്ട് കോളേജിന്റെ സ്‌റ്റേജ് വരെയാണ് നിന്നത്. ആണുങ്ങളും പെണ്ണുങ്ങളും എല്ലാവരും ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ഇട്ടു വരണമെന്ന് കുട്ടികള്‍ എന്നോട് രണ്ട് ദിവസം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ഞാനും ബ്ലാക്ക് ഷര്‍ട്ട് ഇട്ട് പോവുകയായിരുന്നു.

കോളേജിലെ ഒരു ആഘോഷം മാത്രമാണിത്. അതിലുപരിയായി അതിനകത്ത് വേറൊന്നുമില്ല. വിദ്യാര്‍ത്ഥികളുടെ അവരുടെ കോളേജ് ഡേ പ്രത്യേക തീമൊക്കെ വെച്ചിട്ട് ആഘോഷിക്കുമ്പോള്‍ അവരെ ഐ.എസ് തീവ്രവാദികളാക്കുന്നത് തെറ്റ് തന്നെയാണ്.

ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞിട്ട് മാത്രം കൊടുക്കണം എന്നൊരഭ്യര്‍ത്ഥനയാണ് ജനം ടി.വിയോടുള്ളത്. റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുക്കുന്നത് ശരിയല്ലല്ലോ. നിരപരാധികളെ, നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു കോളേജിനെയൊക്കെ കരിവാരി തേക്കുന്നത് ശരിയല്ല”.

‘കേരളത്തില്‍ ഐഎസ്അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ് ജനം ടിവി വാര്‍ത്ത നല്‍കിയിരുന്നത്.

എന്നാല്‍ ജനം ടിവിയുടെ വാര്‍ത്ത തെറ്റാണെന്നും വിദ്യാര്‍ത്ഥികളുടെ റാലിയ്ക്ക് ജനം തീവ്രവാദ സ്വഭാവം നല്‍കുകയായിരുന്നുവെന്നും അയിരൂര്‍ പോലീസും പ്രതികരിച്ചിരുന്നു. കോളേജില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് ബൈക്ക് റേസ് മറ്റും വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു ഇതാണ് വാര്‍ത്തയായി വന്നത്. പിന്നെ ബാത്ത് റൂമിലൊക്കെ ചിത്രങ്ങളൊക്കെ വരച്ചു വെച്ചിരുന്നു. ‘പൈറേറ്റ്‌സ്’ എന്നാണ് എഴുതി വെച്ചിരിക്കുന്നത്. ഇതിന് ജനം ടിവി തീവ്രവാദം സ്വഭാവം നല്‍കുകയാണുണ്ടായതെന്ന് പോലീസ് വിശദീകരിച്ചു. പിന്നാലെയാണ് സലിം കുമാറും രംഗത്തെത്തിയത്. ഇതോടെ ജനം ടിവി ജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും നാണംകെട്ടിരിക്കുകയാണ്.

Exit mobile version