ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ; രേണു രാജ് എറണാകുളം കളക്ടർ; ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥാനമാറ്റം നൽകി ഉത്തരവിറങ്ങി. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം.

ശ്രീറാമിനെ സർവീസിൽ തിരിച്ചെടുത്തതിനെ ചൊല്ലി വിവാദങ്ങൾ കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് പുതിയ നിയമനം. ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ ഐഎഎസ് ഓഫീസർ രേണു രാജിനെ എറണാകുളം ജില്ലയുടെ കളക്ടറായും നിയമിച്ചിട്ടുണ്ട്. എറണാകുളം കളക്ടറായിരുന്ന ജാഫർ മാലിക് പിആർഡി ഡയറക്ടറാകും.

ഇതുകൂടാതെ വലിയ അഴിച്ചുപണിയാണ് ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് നടന്നിട്ടുള്ളത്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്.

കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ജെറോമിക് ജോർജ് കളക്ടറാവും. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി.

Exit mobile version