മകൾ എന്റെയൊപ്പം സുരക്ഷിത, നാളെ തിരികെ എത്തിക്കാമെന്ന് പ്രതി; കടംവാങ്ങിയ 500 രൂപയുമായി യാത്ര, വഴിച്ചെലവിനായി കുട്ടിയുടെ കമ്മലും വിറ്റു!

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറായ വടശ്ശേരിക്കര പെരുനാട് മാടമൺ കോട്ടൂപ്പാറ തടത്തിൽ വീട്ടിൽ 32കാരൻ ഷിബിനെ റിമാൻഡു ചെയ്തു. കഴിഞ്ഞ ദിവസമാണ് ഷിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി. സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് ഷിബിൻ പ്രണയിച്ച് വശത്താക്കി കടത്തിക്കൊണ്ടുപോയത്.

ജാതകം ചേരാത്തതിന്റെ പേരിൽ കാമുകനുമായുള്ള വിവാഹം മുടങ്ങി; 23കാരി ജീവനൊടുക്കി

കുട്ടി തന്റെ അമ്മയുടെ ഫോണിൽനിന്നു ഷിബിനെ വിളിക്കുന്നത് പതിവായിരുന്നു. ഇത് മനസ്സിലാക്കി മാതാവ് കാൾ റെക്കോഡർ സംവിധാനം ഫോണിൽ ഏർപ്പെടുത്തി. കുട്ടിയെ നിരീക്ഷിക്കുകയുംചെയ്തു. ഇതിനിടെ, ഷിബിൻ ചൊവ്വാഴ്ച വെളുപ്പിന് കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി ഫോണിൽ ഏറ്റവും ഒടുവിൽ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോൾ മകൾ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും അടുത്ത ദിവസം രാവിലെ തിരികെ എത്തിക്കാമെന്നുമായിരുന്നു പ്രതിയുടെ പ്രതികരണം.

തുടർന്ന് പെൺകുട്ടിയെയും കൊണ്ട് ഇയാൾ ആലപ്പുഴയിലും തുടർന്ന് ചേർത്തല, ഏറ്റുമാനൂർ വഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് തങ്ങുകയും ചെയ്തു. സുഹൃത്തിൽനിന്ന് കടംവാങ്ങിയ 500 രൂപയുമായാണ് പ്രതി നാട് വിട്ടത്. കൈയിൽ പണമില്ലാതെ വന്നപ്പോൾ, ചേർത്തലയിൽ എത്തിയപ്പോൾ കുട്ടിയുടെ കമ്മൽ ജൂവലറിയിൽ വിറ്റ് 3500 രൂപ വാങ്ങുകയും ചെയ്തിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശത്തെ തുടർന്ന് മൂഴിയാർ പോലീസ് ഇരുവർക്കുമായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ കണ്ടെത്താൻ സഹായകമായത്.പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചു. പ്രതിക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version