കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ ശ്രീജിത്ത് രവിയെ നഗ്നത പ്രദർശിപ്പിച്ചതിന് പോക്‌സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനോട് കുറ്റം സമ്മതിച്ച ശ്രീജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ശ്രീജിത്ത് രവി ശരിക്കും മാന്യനാണെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.
ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണെന്നും അയാൾ ശരിക്കുമൊരു മാന്യനാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. ശ്രീജിത്ത് രവിക്കെതിരായ കേസ് അറിഞ്ഞപ്പോൾ ഏറെ വേദന തോന്നിയെന്നും ദിനേശ് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
‘ശ്രീജിത്ത് പോലീസിനോട് പറഞ്ഞത് സത്യമാണ്. അയാളുടേത് ഒരു അസുഖമാണ്. ഒരു വിവാദങ്ങളിലും പെട്ട ആളൊന്നും അല്ല അദ്ദേഹം. അടുത്തകാലത്ത് രണ്ട് വിവാദങ്ങളിൽ പെട്ടു. രണ്ടും മോശമായിരുന്നു. പെൺകുഞ്ഞുങ്ങളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തുന്നു എന്നതാണ് അയാൾക്കെതിരായ കേസ്’- ശാന്തിവിള ദിനേശ് പറയുന്നു.
‘ഈ വാർത്ത ഒരു വലിയ ചാനലിലെ ഒരു മാധ്യമപ്രവർത്തകൻ വിളിച്ച് കൂവുന്നത് കേട്ടു. എന്ത് തരം മനോവൈകൃതമാണ് ഇയാൾ കാണിക്കുന്നതെന്നായിരുന്നു ആ മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇത് പറയുന്നയാൾ വലിയ മാന്യനാണെന്ന് തോന്നും. ശ്രീജിത്ത് രവി മാത്രമാണ് ഇങ്ങനത്തെ കുഴപ്പം ഒക്കെ ചെയ്യുന്നതെന്ന് തോന്നും. ശ്രീജിത്ത് രവിയെ കുറിച്ച് ഇതുവരെ സിനിമാ സെറ്റുകളിൽ ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പെൺവിഷയത്തിൽ അയാളെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. ഒരു തരികിട ആണെന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് അയാൾ’- ശാന്തിവിളയുടെ പ്രതികരണം ഇങ്ങനെ,
ഈ മാസം നാലിന് വൈകിട്ട് 3.30 ഓടെയാണ് അയ്യന്തോൾ എസ്എൻ പാർക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തിൽ കടന്നു കളയുകയായിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവി കുടുങ്ങിയത്.